death-certificate

ആലപ്പുഴ: ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തയാളുടെ യഥാർത്ഥ പേര് കൂടി മരണ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. ആലപ്പുഴ തുമ്പോളി സ്വദേശിനി രാജി നൽകിയ പരാതിയിലാണ് നടപടി. മരണസർട്ടിഫിക്കറ്റ് ആദ്യഭാര്യക്കും മറ്റ് അവകാശികൾക്കും നൽകണമെന്നും കമ്മിഷൻ അംഗം പി.മോഹനദാസ് മലപ്പുറം താനാളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ഭർത്താവിൻെറ പേര് ബിയാട്രിൻ എന്നാണെന്നും താനുമായി പിണങ്ങി മലപ്പുറത്ത് താമസമാക്കിയ ഭർത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് മതം മാറുകയായിരുന്നുവെന്നും യുവതി കമ്മിഷന് മുന്നിൽ ബോധിപ്പിച്ചു. തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും അവരുടെ പഠനാവശ്യങ്ങൾക്ക് ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് വേണമെന്നും പരാതിക്കാരി കമ്മിഷന് മുന്നിൽ ഉന്നയിച്ചിരുന്നു.

കമ്മിഷൻ മലപ്പുറം താനാളൂർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. മരിച്ചയാളുടെ പേര് ഫൈസൽ എന്നാണെന്നും അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചതായും മരണം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഫൈസൽ എന്ന പേരാണ് ചേർത്തതെന്നും പറയുന്നു. ഭർത്താവിന്റെ മരണസർട്ടിഫിക്കേറ്റ് കിട്ടിയാൽ മാത്രമേ തനിക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളുവെന്ന പരാതികാരിയുടെ ആവശ്യം ന്യായമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ആയതിനാൽ, പുതിയ മരണസർട്ടിഫിക്കറ്റ് ആദ്യഭാര്യക്കും മറ്റ് അവകാശികൾക്കും നൽകണമെന്നും കാണിച്ചാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് മലപ്പുറം താനാളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.