ktj

കൽപ്പറ്റ: നോട്ടീസിലുണ്ട് വേദിയിലില്ല. ശിലാഫലകത്തിലുണ്ട്‌ ചടങ്ങിലില്ല. ആരാവും?​ അമ്പരപ്പിക്കുന്ന ഭൂരിപക്ഷം നൽകി ജനങ്ങൾ തിരഞ്ഞെടുത്ത വയനാട് എം.പിയെക്കുറിച്ച് ഇങ്ങനെ ഒരു കടങ്കഥയുണ്ടായാൽ അമ്പരക്കേണ്ട. അതാണിപ്പോൾ വയനാട്ടിലെ സ്ഥിതി.

അസാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായ ഈ ചടങ്ങിന്റെ ഫലകത്തിലും രഹുൽഗാന്ധിയെ കാണാം.

ഒന്നുകിൽ മുഖ്യാതിഥി. അല്ലെങ്കിൽ സാന്നിദ്ധ്യം. നോട്ടീസുകളിലും ഫ്ളക്സുകളിലുമെല്ലാം രാഹുൽഗാന്ധിയുണ്ട്. തൃശ്ശിലേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിൽ മുഖ്യാതിഥി രാഹുൽഗാന്ധി എം.പിയായിരുന്നു. ഉദ്ഘാടനം മന്ത്രി കെ.ടി. ജലീലും. സ്കൂളിൽ സ്ഥാപിച്ച ഫലകത്തിൽ രാഹുൽഗാന്ധി എം.പിയെന്ന് 'സാന്നിദ്ധ്യം' കൊത്തിവച്ചിട്ടുണ്ട്. സാന്നിദ്ധ്യം ഇല്ലായിരുന്നെന്നുമാത്രം.

എം.പിയെ ചടങ്ങുകളിലേക്ക് ക്ഷണിക്കുകയെന്നതുതന്നെ സംഘാടകർക്ക് കീറാമുട്ടിയാണ്. അംഗൻവാടി ഉദ്ഘാടനമായാലും എം.പിയുടെ സാന്നിദ്ധ്യം വേണം. എം.പി വന്നില്ലെങ്കിലും ഒാരോ ചടങ്ങിലും അദ്ദേഹത്തെ പരാമർശിക്കുകയെങ്കിലും വേണം.

മുക്കത്തെ എൻ.ഐ.ടി കുന്ദമംഗലം റോഡ് ഉദ്ഘാടന ചടങ്ങിൽ രാഹുൽഗാന്ധി എം.പി മുഖ്യാതിഥിയാണ്. 14 കോടി രൂപ ചെലവിൽ നവീകരിക്കുന്ന റോഡ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിലും രാഹുലിന്റെ പേര് വച്ചത് നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം. പക്ഷേ, അതവിടെ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. കോഴിക്കോട് എം.പി എം.കെ. രാഘവനെ ഒഴിവാക്കിയാണ് രാഹുലിന്റെ പേര് വച്ചതെന്ന പരാതി ഉയർന്നു. നാളെയാണ് റോഡിന്റെ ഉദ്ഘാടനം. പ്രശ്നം വിവാദമായതോടെ കോഴിക്കോട് എം.പി രാഘവനെയും വിശിഷ്ടാതിഥിയാക്കി.

മൂന്ന് തവണയേ രാഹുൽ മണ്ഡലത്തിൽ എത്തിയിട്ടുള്ളൂ. നോമിനേഷൻ നൽകാനും, റോഡ് ഷോയ്ക്കും, ഒടുവിൽ നന്ദി പറയാനും. മൂന്ന് തവണയും പാസിനുവേണ്ടി മണ്ഡലത്തിലെ മാദ്ധ്യമ പ്രവർത്തകർ അടക്കം ബുദ്ധിമുട്ടിയതിന് കണക്കില്ല. അപ്പോൾ സാധാരണക്കാരുടെ കാര്യമോ?​