കൊൽക്കത്ത: ശസ്ത്രക്രിയ നടത്താനേൽപ്പിച്ച മുറിഞ്ഞുപോയ വിരലിന്റെ ഭാഗം ആശുപത്രിയിൽ നിന്ന് കാണാതായി. ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാനിരുന്ന കെമിക്കൽ എഞ്ചിനീയറായ നീലോത്പൽ ചക്രബർത്തിയുടെ കൈവിരലാണ് ആശുപത്രിയിൽ നിന്നും നഷ്ടപ്പെട്ടത്. ആശുപത്രിയിലെ ജീവനക്കാർ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലൻഡ് സെമി കാണുന്ന തിരക്കിലായിരുന്നുവെന്നും തുന്നിച്ചേർക്കാനെത്തിച്ച വിരൽ ജീവനക്കാർ സൂക്ഷിച്ചില്ലെന്നും ആരോപിച്ച് നീലോത്പലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി.
ഇക്കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തെ തുടർന്നാണ് നിലോത്പൽ ചക്രബർത്തിയുടെ ഇടതുമോതിര വിരലിന്റെ മുകൾ ഭാഗം വേർപെട്ടത്. അപകടം നടന്ന ഉടൻ തന്നെ ചക്രബർത്തിയെ ദക്ഷിണ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സഹപ്രവർത്തകരിൽ ഒരാളാണ് മുറിഞ്ഞുപോയ വിരലിന്റെ ഭാഗവുമായി ആശുപത്രിയിലെത്തിയത്. ചക്രബർത്തിയുടെ ഭാര്യ മുറിഞ്ഞ വിരലിന്റെ ഭാഗം എമർജൻസി ഡസ്കിൽ ഏൽപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്താനുള്ളതാണെന്നു പറഞ്ഞാണ് വിരൽ ജീവനക്കാരെ ഏൽപിച്ചത്. താൻ വിരലുമായി ചെന്നപ്പോൾ ജീവനക്കാർ എല്ലാവരും ടി.വിയിൽ കളികാണുന്ന തിരക്കിലായിരുന്നുവെന്ന് ചക്രബർത്തിയുടെ ഭാര്യ പറയുന്നു.
വ്യാഴാഴ്ച രാവിലെ ചക്രബർത്തിയെ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങൾ തുടങ്ങിയപ്പോഴാണ് വിരൽ നഷ്ടമായ വിവരം അധികൃതർ അറിയുന്നത്. എന്നാൽ, വിരലിന്റെ മുകൾ ഭാഗം തുന്നിച്ചേർക്കാൻ കഴിയുമായിരുന്നില്ലെന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകുന്നത്. അന്നേ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.