തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കി കൂടുതൽ വെളിപ്പെടുത്തൽ. സംഘർഷത്തിൽ കുത്തേറ്ര് ചികിത്സയിൽ കഴിയുന്ന അഖിലിനെ ഇതിന് മുമ്പും എസ്.എഫ.ഐക്കാർ ആക്രമിച്ചിരുന്നെന്ന് അഖിലിന്റെ പിതാവ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ വർഷം കേസ് ജില്ലാ സെക്രട്ടറി ഇടപെട്ട് കേസ് ഒത്തുതീർക്കുകയായിരുന്നു. അതേസമയം, വിദ്യാർത്ഥിയെ ആക്രമിച്ചത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേർ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മർദിച്ച കേസിലെ പ്രതിയാണ് നസീം.
എന്നാൽ ക്യാമ്പസിൽ നടന്നത് രണ്ട് വിദ്യാർത്ഥികൾ തമ്മിൽ നടന്ന പ്രശ്നമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ പ്രതികരണം. സംഭവത്തിൽ എസ്.എഫ്.ഐക്കാർ ഇടപെട്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും വിനീഷ് കൂട്ടിച്ചേർത്തു. യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ ഒന്നും അറിഞ്ഞില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ പറയുന്നത്. കാര്യങ്ങൾ അന്വേഷിച്ച ശേഷം മറുപടി അറിയിക്കാമെന്നും പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ, സംഭവത്തിൽ വിദ്യാർത്ഥിയെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മർദ്ദിച്ചവർ കോളേജിനകത്തുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളെയും കോളേജ് ക്യാമ്പസിൽ നിന്ന് പ്രിൻസിപ്പൽ പുറത്താക്കിയിരുന്നു. കോളേജിൽ അഡ്മിഷന്‍ നടക്കുകയാണെന്നും സംഘർഷത്തെക്കുറിച്ച് അറിയില്ലെന്നുമുള്ള രീതിയിലായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം.
യൂണിറ്റു കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും വടിവാളും കത്തിയും കൊണ്ട് സ്വന്തം പാർട്ടിക്കാരെ വരെ ആക്രമിക്കുന്നവരാണ് നേതൃത്വമെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ വർഷങ്ങളായി നടക്കുന്ന എസ്.എഫ്.ഐ അതിക്രമങ്ങളുടെ തുടർച്ചയാണ് ഇന്നും ഇന്നലെയും ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്നു പാട്ടുപാടിയതിന്റെ പേരിൽ തുടങ്ങിയ മർദ്ദനമാണ് ഇന്ന് രാവിലെയും തുടർന്നതെന്നും അവർ പറഞ്ഞു.
കുത്തേറ്റ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികൾ തമ്മിലെ സംഘർഷത്തിനിടയിലാണ് കുത്തേറ്റത്. ക്യാന്റിനിൽ ഇരുന്ന് പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാർത്ഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പുറത്ത് നിന്ന് ഗുണ്ടകൾ ക്യാംപസിലെത്തിയതായയും വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് എസ്.എഫ്.ഐ അനുഭാവികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്.എഫ്.ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം.