news

1. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്.എഫ്.ഐയെ കുരുക്കിലാക്കി കൂടുതല്‍ തെളിവുകള്‍. വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തില്‍ എന്ന് പൊലീസ്. നസീം അടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു എന്നും അന്വേഷണ സംഘം. രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്നം എന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്. എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ നടപടി എന്നും വിനീഷ്




2. യൂണിറ്റ് പിരിച്ചു വിടുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയ്ക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. യൂണിവേഴ്സിറ്റി കോളജില്‍ രാവിലെ ആണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
3 കോളജ് കാമ്പസിലെ മരച്ചുവട്ടില്‍ ഇരുന്ന് പാട്ടു പാടിയതിനാണ് എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ഥിയെ കുത്തിയത് എന്നാണ് സഹപാഠികള്‍ പറയുന്നത്. കാമ്പസില്‍ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ സംഘം ചേര്‍ന്ന് എത്തി മര്‍ദ്ദിക്കുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് എതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു
4. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടില്‍ നിന്ന് നികുതിയും പിഴയും ഈടാക്കണം എന്ന ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തള്ളി വീണ്ടും സര്‍ക്കാര്‍. തദ്ദേശ സെക്രട്ടറി പുതിയ ഉത്തരവിറക്കി. ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് പിഴയും നികുതിയും ഈടാക്കുന്നത് തടയുന്നത് ആണ് പുതിയ ഉത്തരവ്. 1.17 കോടി നികുതി ഈടാക്കിയത് 34 ലക്ഷമായി കുറയ്ക്കാന്‍ നിര്‍ദേശം
5. നേരത്തെ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ആലപ്പുഴ നഗരസഭ തള്ളിയിരുന്നു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം വേണം എന്നും നഗരസഭ നിര്‍ദ്ദേശിച്ചിരുന്നു. ചട്ടലംഘനത്തിന് തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നഗരസഭ 2.75 കോടി രൂപയാണ് ചുമത്തിയത്. പിന്നീട് പിഴ തുക 1.17 കോടി രൂപയായി കുറച്ചു. എന്നാല്‍ ഇതിന് എതിരെ തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ പിഴ തുക 34 ലക്ഷമാക്കി കുറച്ച് ഉത്തരവ് ഇറക്കുകയും ആയിരുന്നു
6. ജയിലുകളിലെ ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡി.ജി.പി ലോക്നാഥ് ബെഹ്രക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
7. നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശനാണയ വിനിമയ ഏജന്‍സിയായ തോമസ് കുക്കിനെതിരെ അന്വേഷണം. 14.7 കോടി രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് തിരിമറി കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് റിസര്‍വ് ബാങ്കിന് കത്ത് നല്‍കി.
8. സഭാ സ്വത്തുകളില്‍ ഉടമസ്ഥത അതിരൂപതയ്ക്ക് എന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിറോ മലബാര്‍ സഭയുടെ സ്വത്തുകളില്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ പറഞ്ഞു. ഭൂമി വില്‍ക്കാന്‍ അതിരൂപതയ്ക്ക് എല്ലാ അവകാശവുമുണ്ട്. അതില്‍ ഇടപെടാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.കോട്ടപ്പടി ഭൂമി വില്‍പ്പന ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
9.രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളുടെ വോട്ടവകാശം നിഷേധിക്കപ്പെടണമെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യ വിസ്‌ഫോടനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും സാമുഹിക ഐക്യത്തെയും വിഭങ്ങളെയും ബാധിക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള ജനസംഖ്യാ വര്‍ധനവിലെ ആശങ്ക പങ്കുവയ്ക്കുന്നതിന് ഇടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം
10. കശ്മീരില്‍ ലേ ജില്ലയിലെ ഡംചോക് മേഖലയില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണില്‍ കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആറു കിലോ മീറ്ററോളം കടന്നു കയറി ചൈനീസ് പതാക പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ലേ ഹില്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ റിഗ്സിന്‍ സ്പല്‍ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
11. കുവൈറ്റില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. 2007 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ പ്രകാരം 394 ഇന്ത്യക്കാരാണു കുവൈത്തില്‍ ജീവനൊടുക്കിയത്. ഇതില്‍ 32 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണെന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ പത്തു വര്‍ഷത്തെ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. കുവൈത്തിലെ വിദേശി സമൂഹത്തില്‍ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്കാര്‍ തന്നെയാണ് ആത്മഹത്യയുടെ കാര്യത്തിലും ഒന്നാമത്.
12. നടി പൂജ ബത്ര വിവാഹിതയാകുന്നു. നടന്‍ നവാബ് ഷായുമായി പൂജ ബത്രയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ട്.പ്രണയത്തിലാണെന്നുള്ള സൂചനകള്‍ നല്‍കി പൂജ ബത്ര തന്നെയാണ് ആദ്യം സാമൂഹ്യമാദ്ധ്യമത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. പിന്നീട് നവാബ് ഷായ്‌ക്കൊന്നിച്ചുള്ള ഫോട്ടോയും ഷെയര്‍ ചെയ്തു. കീര്‍ത്തിചക്ര, രൌദ്രം തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് നവാബ്.2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി പൂജ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. 2011ല്‍ ആണ് സോനു എസ് അലുവാലിയയും പൂജ ബത്രയും വിവാഹമോചിതരായത്