തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ റിപ്പോർട്ട് തേടി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. സംഘർഷത്തിന് വഴിവച്ച സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം.
സംഘർഷത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെ എന്നുമായിരുന്നു കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നത്. ഇതിനിടെ, ആക്രമണത്തിൽ കോളേജിന് പുറത്തു നിന്നുള്ളവരുൾപ്പടെ പങ്കെടുത്തെന്നും, ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പാലിന് പരാതി നൽകി. 300 പേർ ഒപ്പിട്ട പരാതിയാണ് നൽകിയിരിക്കുന്നത്.
ഇതിനിടെ, നെഞ്ചിന് കുത്തേറ്റ അഖിലിനെ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഖിലിന് ആന്തരിക രക്തസ്രാവമുള്ളതിനാൽ ഉടൻ ശസ്ത്രക്രിയ വേണം. അതേസമയം, വിദ്യാർത്ഥിയെ ആക്രമിച്ചത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേർ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മർദിച്ച കേസിലെ പ്രതിയാണ് നസീം.
എന്നാൽ ക്യാമ്പസിൽ നടന്നത് രണ്ട് വിദ്യാർത്ഥികൾ തമ്മിൽ നടന്ന പ്രശ്നമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ പ്രതികരണം. സംഭവത്തിൽ എസ്.എഫ്.ഐക്കാർ ഇടപെട്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും വിനീഷ് കൂട്ടിച്ചേർത്തു. യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ ഒന്നും അറിഞ്ഞില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്. കാര്യങ്ങൾ അന്വേഷിച്ച ശേഷം മറുപടി അറിയിക്കാമെന്നും പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ, സംഭവത്തിൽ വിദ്യാർത്ഥിയെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മർദ്ദിച്ചവർ കോളേജിനകത്തുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജിൽ വർഷങ്ങളായി നടക്കുന്ന എസ്.എഫ്.ഐ അതിക്രമങ്ങളുടെ തുടർച്ചയാണ് ഇന്നും ഇന്നലെയും ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്നു പാട്ടുപാടിയതിന്റെ പേരിൽ തുടങ്ങിയ മർദ്ദനമാണ് ഇന്ന് രാവിലെയും തുടർന്നതെന്നും അവർ പറഞ്ഞു.
ഇതിനിടെ, സംഘർഷങ്ങൾക്കെതിരെ കോളേജിനു മുന്നിൽ പ്രതിഷേധിച്ചെത്തിയ കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എസ്.എഫ് - എ.ബി.വി.പി പ്രവർത്തകരും കോളേജിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. യൂണിവേഴ്‍സിറ്റി കോളേജിൽ എസ്എഫ്ഐക്കാർക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയെന്ന് കെ.എസ്‍.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ആരോപിച്ചു.