airspace-india

ഇസ്ലാമാബാദ്: ഇന്ത്യൻ യാത്രവിമാനങ്ങൾക്ക് വ്യോമാതിർത്തി തുറന്ന് കൊടുക്കണമെങ്കിൽ അതിർത്തിയിൽ നിന്ന് പോർവിമാനങ്ങൾ പിൻവലിക്കണമെന്ന് പാകിസ്ഥാൻ. വ്യോമയാന സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയെ നിലപാട് അറിയിച്ചതായി പാകിസ്ഥാൻ വ്യോമയാന സെക്രട്ടറി ഷാരുഖ് നുസ്രത്ത് വ്യക്തമാക്കി. വ്യോമാതിർത്തി തുറന്ന് കൊടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 26വരെ കിഴക്കൻ പാകിസ്ഥാനിലൂടെ വിമാനങ്ങൾ പറത്തുന്നത് പാകിസ്ഥാൻ വിലക്കിയിരുന്നു. ഇന്ത്യയ്ക്കായി വ്യോമാതിർത്തി തുറന്ന് കൊടുക്കണമോയെന്ന കാര്യത്തിൽ 26ാംതീയതി തീരുമാനമുണ്ടായേക്കും. തുടർച്ചയായ ആറാം തവണയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി വിലക്കുന്നത്.

ദിനവും ഏകദേശം നാനൂറോളം വിമാനങ്ങളാണ് പാകിസ്ഥാൻ ആകാശം ഒഴിവാക്കി പറക്കുന്നത്. ഈ മാസം രണ്ട് വരെയുള്ള കണക്കനുസരിച്ച് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ എയർ ഇന്ത്യയ്ക്ക് 491കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി രാജ്യസഭയിൽ അറിയിച്ചു.

ബാലാകോട്ട് ആക്രമണമാണ് പാകിസ്ഥാനെ കൂടുതൽ പ്രകോപിപ്പിച്ചത്. ഇന്ത്യയും ഈ ബാലകോട്ട് ആക്രമണത്തിന് ശേഷം വ്യോമാതിർത്തി അടച്ചിരുന്നു. ശേഷം മേയ് 31ന് എല്ലാ വിലക്കുകളും നീക്കി. ഏതെങ്കിലും ഒരു രാജ്യത്തിന്റെ വ്യോമപാത ഉപയോഗിക്കുമ്പോൾആ രാജ്യത്തെ വ്യോമയാന മന്ത്രാലയത്തിന് നിശ്ചിത ഫീസ് നൽകേണം.