assam-flood

ഗുവാഹാത്തി: കനത്ത മഴ തുടരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ജനങ്ങൾ ദുരിതത്തിലെന്ന് റിപ്പോർട്ട്. പ്രളയത്തിൽ വടക്ക് കിഴക്കൻ മേഖലയിലെ 21 ജില്ലകൾ വെള്ളത്തിനടിയിലായി. ഗുവാഹത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയും മറ്റ് അഞ്ച് നദികളും അപകട രേഖയും കടന്ന് കവിഞ്ഞൊഴുകുകയാണ്. പ്രളയംമൂലം ഇതുവരെ ആറിലധികം പേർ മരിച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എട്ട് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ച് സാഹചര്യം വഷളായതോടെ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 27,000 ഹെക്ടർ വയലുകൾ വെള്ളത്തിനടിയിലായി. എഴുപതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി എട്ടായിരത്തോളം ആളുകളെ മാറ്റി താമസിപ്പിച്ചു. ഇതിനിടെ അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് സ്‌കൂൾ കുട്ടികൾ മരിച്ചു. ചൈന അതിർത്തിയോട് ചേർന്ന് നിൽക്കുന്ന തവാംഗിലായിരുന്നു അപകടം. ഭൂട്ടാനിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.