police

കോഴിക്കോട്: പൊലീസ് ജീപ്പിലിരുന്ന് മദ്യം കഴിച്ച് എസ്.പി. മദ്യത്തിലാറാടിയ എസ്‌.പി പൊലീസ് ജീപ്പിൽ മൂത്രവുമൊഴിച്ചു. കഴിഞ്ഞ മാസം 10ന് കോഴിക്കോട്–വയനാട് ജില്ലകളിലേക്കായി ചാർ‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്‌.പിയാണ് കീഴുദ്യോഗസ്ഥരെ വട്ടംകറക്കിയത്. എസ്‌.പി വരുന്നതറിഞ്ഞ് പൊലീസുകാർ വലിയ സ്വാഗതപരിപാടികൾ ഒരുക്കിയിരുന്നു. എന്നാൽ,​ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ എസ്.പി നേരെ മദ്യശാല തേടിയാണ് പോയത്. രണ്ടു ദിവസം ഹോട്ടലിൽ മുറിയെടുത്ത് മദ്യത്തിലാറാടിയ ശേഷമാണ് മേലുദ്യോഗസ്ഥൻ ചാർജെടുക്കാനെത്തിയത്. ഇതേത്തുടർന്നു പുതുതായി ക്രൈംബ്രാഞ്ചിൽ ചാർജെടുത്ത എസ്‌.പിയെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി പറഞ്ഞുവിട്ടു.

എസ്‌.പിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മറ്റ് ഉദ്യോഗസ്ഥർ അസുഖമാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ജീപ്പിൽ മദ്യക്കുപ്പി കണ്ടതോടെ കാര്യം വ്യക്തമായി. എസ്.പി പിന്നീട് താമസം ഹോട്ടലിൽ നിന്ന് പൊലീസ് ക്ലബിലേക്ക് മാറ്റി. പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ സഹോദരൻ മരിച്ചെന്നും തനിക്ക് അവിടേക്ക് പോകണമെന്നും പറഞ്ഞ് എസ്‌.പി അദ്ദേഹത്തിന്റെ വാഹനത്തിൽ പോകാൻ തയാറായി. ഔദ്യോഗിക വാഹനം ഉപയോഗിച്ച് പോകുന്നതിനിടെ മദ്യത്തിന്റെ ലഹരി കലശലായി തലയ്ക്ക് പിടിച്ചു.

അതോടെ വാഹനത്തിൽ ഛർദിച്ചു. കൃത്യസ്ഥലത്ത് എത്താൻ പറ്റാതെ തിരിച്ചു കോഴിക്കോട്ടേക്ക് വരുന്ന വഴി അദ്ദേഹം വാഹനത്തിൽ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു. ഇതെല്ലാം പൊലീസ് ഡ്രൈവർതന്നെ വൃത്തിയാക്കേണ്ടി വന്നു. തുടർന്ന് ക്ലബിലെ മുറിയിലെത്തിയ എസ്‌.പി 2 ദിവസമായി ജോലിക്കു പോകാതെ മുറിയടച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ ക്ലബിന്റെ മുറിയുടെ ചുമതലയുള്ളയാൾ കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ എസ്‌.പിയെ മദ്യലഹരിയിൽ കണ്ടു. ഇക്കാര്യം കമ്മിഷണർ മുകളിലേക്ക് റിപ്പോർട്ട് ചെയ്തു. സംഭവം പുറത്തായതോടെ സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തി. എസ്‌.പി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് ഹെഡ്‌ക്വാർട്ടേഴ്സിലേക്ക് നല്ല നടപ്പിനായി ജൂൺ 23ന് തിരിച്ചയച്ചു.