karnataka

ബംഗളൂരു: കർണാടകയിൽ അഞ്ച് വിമത എം.എൽ.എമാർ കൂടി സുപ്രീം കോടതിയിൽ ഹർജി നൽകി. രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് ഹർജി. ഇതിനിടയിൽ കോൺഗ്രസ് ദൾ നേതാക്കൾ ബെംഗലൂരുവിലുള്ള വിമതരുമായി നിരന്തര ചർച്ചകളിലാണ്. രാമലിംഗ റെഡ്ഡി, ആനന്ദ് സിംഗ്, റോഷൻ ബെയ്ഗ് എന്നുവരുമായി മുഖ്യമന്ത്രി കുമാരസ്വാമി ചർച്ച നടത്തി വിമത എം.എൽ.എ എം.ടി.ബി നാഗരാജ്‌ രാജി പിൻവലിച്ചേക്കും.

അതേസമയം,​ രാജിവച്ച വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി കോൺഗ്രസ് നേതൃത്വം. പാർട്ടിയുടെ ക്രൈസിസ് മാനേജർ ഡി.കെ.ശിവകുമാറും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ കോൺഗ്രസ് വിമത എം.എൽ.എയായ എം.ടി.ബി.നാഗരാജ് തന്റെ രാജി പിൻവലിക്കുമെന്ന് അറിയിച്ചു. മറ്റൊരു വിമത എം.എൽ.എയായ സുധാകർ റാവുവുമായി ചർച്ച നടത്തുമെന്നും നാഗരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന് പുറമെ വിമത പക്ഷത്തുള്ള അഞ്ച് എം.എൽ.എമാരും തങ്ങളുടെ രാജി പിൻവലിക്കാൻ ഒരുക്കമാണെന്നാണ് വിവരം. ഇതോടെ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുമെന്നും സർക്കാർ നിലനിർത്താൻ ആകുമെന്നുമാണ് കോൺഗ്രസ് - ജെ.ഡി.എസ് നേതാക്കളുടെ പ്രതീക്ഷ.

ഭരണപക്ഷത്തു നിന്ന് 16 എം.എൽ.എമാർ രാജിവച്ച സഭയിൽ വിശ്വാസം തെളിയിക്കാൻ സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സ്‌പീക്കർ കെ.ആർ. രമേശ് കുമാറിനോട് അഭ്യർത്ഥിച്ചു. പന്ത്രണ്ടു ദിവസത്തെ വർഷകാല സമ്മേളനത്തിനു ചേർന്ന സഭയുടെ അജൻഡയിൽ ഇന്നലെ ചരമോപചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അതിനിടയിൽ വിശ്വാസവോട്ടിനു സമയം തേടി മുഖ്യമന്ത്രി നടത്തിയ അഭ്യർത്ഥനയിൽ ബി.ജെ.പി കാര്യമായ എതിർപ്പു പ്രകടിപ്പിച്ചില്ല.