തിരുവനന്തപുരം: 'പതിനെട്ടാം പടി'സിനിമയുടെ വ്യാജ പതിപ്പ് ഓൺലൈറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ച് സിനിമയെ തകർക്കുന്നുവെന്ന് സംവിധായകൻ ശങ്കർ രാമകൃഷ്ണൻ. സിനിമ തിയേറ്ററിൽ റിലീസ് ചെയ്തതിനു പിന്നാലെ വിവിധ സൈറ്റുകൾ വഴി സിനിമ പൂർണമായി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. ഇരുപത്തെട്ടോളം ലിങ്കുകൾ സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ കണ്ടെത്തി നശിപ്പിച്ചു. ഓരോ ദിവസവും പുതിയ സൈറ്റുകൾ വഴി സിനിമ പ്രചരിക്കുകയാണെന്നും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു സിനിമയെ ഇത്തരത്തിൽ നശിപ്പിക്കാൻ നോക്കുന്നത് അതീവ ദു:ഖകരമായ അവസ്ഥയാണെന്നും ശങ്കർ രാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്ത് മറ്റൊരു സിനിമക്കെതിരെയും ഇത്തരത്തിൽ പൈറസി ആക്രമണമുണ്ടായിട്ടില്ല. സിനിമ തങ്ങളുടെ കൈയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് ഉറപ്പാണ്. ചെന്നൈയിലാണ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർണമായി ചെയ്തത്. അവിടെ നിന്ന് സിനിമ ചോരാനുള്ള യാതൊരു സാദ്ധ്യതയുമില്ല.
ഇത് തിയേറ്ററിൽ നിന്ന് മൊബൈൽ ഫോണിൽ പകർത്തിയാണ് സൈറ്റുകൾ വഴി ലിങ്ക് പ്രചരിപ്പിക്കുന്നത്. ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും പരാതി നൽകിയിട്ടുണ്ടെന്നും ശങ്കർ രാമകൃഷ്ണൻ പറഞ്ഞു. സിനിമയുടെ പ്രൊഡ്യൂസർ ഷാജി നടേശൻ, നടി അഹാന കൃഷ്ണ നടന്മാരായ ചന്ദുനാഥ്, അംബി നീനാസം, മുകേഷ് നായർ എന്നിവർ മീറ്റ് ദി പ്രസിൽ പങ്കെടുത്തു