ഗുവാഹത്തി: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയം ശക്തമായതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ദുരിതത്തിൽ. അസാമിലെ 33 ജില്ലകളിൽ 21ഉം വെള്ളത്തിനടിയിലായി.
ഗുവാഹത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയും സംസ്ഥാനത്തെ മറ്റ് അഞ്ച് നദികളും അപകട രേഖയും കടന്ന് കരകവിഞ്ഞൊഴുകുകയാണ്. പ്രളയത്തിൽപ്പെട്ട്
ഇതുവരെ 12ഓളം പേർ മരിച്ചതായി
അധികൃതർ അറിയിച്ചു. അസാമിൽ 6 പേരും അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ 4 പേരും, മിസോറാമിൽ രണ്ടുപേരും മരിച്ചതായാണ് റിപ്പോർട്ട്. മിസോറാമിൽ 390 വീടുകൾ വെള്ളത്തിനടിയിലായി.
8.7 ലക്ഷം പേർ ദുരിതക്കയത്തിലായി.
സാഹചര്യം വഷളായതോടെ രക്ഷാദൗത്യത്തിനായി സൈന്യമെത്തി. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.
അരുണാചൽ പ്രദേശിൽ മഴയെ തുടർന്ന് സർക്കാർ സ്‌കൂൾ ഹോസ്റ്റലിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ മരിച്ചു. ചൈന അതിർത്തിയോട് ചേർന്ന് നിൽക്കുന്ന തവാങിലായിരുന്നു അപകടം.
27,864 ഹെക്ടർ വയലുകൾ വെള്ളത്തിനടിയിലായി.
പലയിടങ്ങളിലും റോഡ്, റെയിൽവേ ഗതാഗതം താറുമാറായി
സ്‌കൂളുകൾക്കും ഓഫീസ് സ്ഥാപനങ്ങൾക്കും അവധി നൽകി
സൈന്യം, കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ സംയുക്തമായി 1160പേരെ രക്ഷപെടുത്തി.
70ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 10,000ത്തോളം ആളുകളെ മാറ്റി താമസിപ്പിച്ചു.
ഭൂട്ടാൻ, സിക്കിം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.