തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്.എഫ്.ഐക്കാരെ തള്ളി മുൻ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി. തോമസ്. എസ്.എഫ്.ഐ ഞങ്ങളുടേത് മാത്രമാണെന്ന് നിശ്ചയദാർഢ്യത്തോടെ വിളിച്ചു പറഞ്ഞ ആ രാഷ്ട്രീയ ബോദ്ധ്യയാണ് തന്നെയാണു ചേർന്നുനില്ക്കുന്നതെന്നും ജെയ്ക് പറയുന്നു. കഠാരവാഹകരേ, നിങ്ങളുടേതല്ല എസ്എഫ്ഐ എന്നും ജയ്ക് ഫേസ്ബുക്കില്‍ കുറിച്ചു.
ജയ്ക് സി. തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഠാര വാഹകരേ... ആരുടേതാണ് എസ് എഫ് ഐ, മറ്റാരുടേതായാലും അത് നിങ്ങളുടേതല്ല. പക്ഷേ ഒരു നരാധമന്റെ നികൃഷ്ടതയ്ക്ക് ഒരു സംഘബോധത്തിന്റെ അത്ര ജീവൻന് പകരം വേണമെന്നു പറഞ്ഞുള്ള പ്രചാരണങ്ങൾക്ക് കൊത്തി വലിക്കാൻ എസ് .എഫ്. ഐയെ വിട്ടു നല്കുകയില്ല തന്നെ.
നിരാശയുടെ തുരങ്കത്തിലും നക്ഷത്രങ്ങളുടെ ചിരിയെക്കുറിച്ച് ദാർവിഷ് പാടിയത് കാമ്പസുകളിലൊക്ക എഴുതി വെച്ചിരുന്നു, ഇടവേളകളില്ലാതിരുന്ന സമര നാളുകളിൽ. നക്ഷത്രങ്ങൾ അന്യമായ നിരാശയുടെ നിമിഷങ്ങളിൽ ഇങ്ങനെയെങ്കിലുമൊന്ന് പ്രതിഷേധിക്കാൻ കഴിഞ്ഞില്ലായെങ്കിൽ എസ് എഫ് ഐ സമ്മാനിച്ച എന്ത് നിഷേധിത്വമാണ് ബാക്കിയാവുക..!
എസ് എഫ് ഐക്ക് ഇളംപോറലേല്ക്കുമ്പോൾ പാതാളത്തോളം തോറ്റു പോവുന്ന ജീവനുകളും ജീവിതങ്ങളുമുണ്ടെന്ന് പറഞ്ഞുപഠിപ്പിച്ചവരിൽ ഗംഗാമയെന്ന, ആർഎസ് എസ് നരാധമർ കൊലപ്പെടുത്തിയ സഖാവ് ഇ കെ ബാലന്റെ മാതാവു മുതല്‍ വാസുവേട്ടനെന്ന,കോൺഗ്രസ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സഖാവ് കെ.വി റോഷന്റെ പിതാവ് വരെയുണ്ട്.
ത്യാ ഗവും സഹനവും കൈമുതലാക്കി ദൂരത്തും,ചാരത്തുമുള്ള അപകടങ്ങളെ കയ്യെത്തിപിടിച്ചവർ സമ്മാനിച്ച സുരക്ഷിതത്വത്തിൽ മാത്രമല്ലേ,നമ്മളിൽ പലർക്കും ഉയർത്താൻ കരങ്ങളും ചലിപ്പിക്കാൻ നാവുകളും ബാക്കിയുണ്ടായത്.
നക്ഷത്രങ്ങള്‍ അന്യമായ നിരാശയുടെ കാഴ്ചകളിൽ പ്രതീക്ഷയുടെ തിരി തെളിച്ചത് ഇന്നലെ ഒരു സായാഹ്നത്തിൽ ആ വിദ്യാർത്ഥികളായിരുന്നു. നിങ്ങളുടേതല്ല എസ് എഫ് ഐ അത് ഞങ്ങളുടേത് മാത്രമാണെന്ന് ഉറച്ച നിശ്ചയദാർഢ്യത്തോടെ വിളിച്ചു പറഞ്ഞ ആ രാഷ്ട്രീയ ബോധ്യങ്ങളോട് തന്നെയാണ് ചേർര്ന്നു നില്കുന്നത്.
ഒരു സഹപ്രവർത്തകനായ പുതിയ വീട്ടിൽ ബഷീറിനെ കൊലപ്പെടുത്തിയതു വഴി കെ എസ് യു മുഖം കൂടുതൽ അനാവരണം ചെയ്യപ്പെട്ടൊരു ഭൂതകാലം നമ്മുടെ മുൻപിൽ ഇപ്പോൾ ഫണം വിടർത്തുന്നുണ്ട്.
പക്ഷേ ഒരു നരാധമന്റെ നികൃഷ്ടതയ്ക്ക് ഒരു സംഘബോധത്തിന്റെ അത്ര ജീവൻ പകരം വേണമെന്നു പറഞ്ഞുള്ള പ്രചാരണങ്ങൾക്ക് കൊത്തി വലിക്കാൻ എസ് എഫ് ഐയെ വിട്ടു നല്കുകയില്ല തന്നെ. അതു കൊണ്ട് തന്നെ ഓർമ്മിപ്പിക്കട്ടെ, സഹപ്രവർത്തകനെ കൊന്ന കെ എസ് യു മനസുള്ളവരുടെ അഭയസ്ഥാനമല്ല, ഈ വിദ്യാർത്ഥി പ്രസ്ഥാനം.
കഠാരവാഹകരേ... നിങ്ങളുടേതല്ല എസ് എഫ് ഐ.
ഈ ലോകത്തു മറ്റാരുടേതായാലും അത് നിങ്ങളുടേത് മാത്രമല്ല..!