lookout-notice

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പ്രതികൾക്കെതെതിരെ ലുക്കൗട്ട് നോട്ടീസിറക്കും. ഏഴ് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ കമ്മീഷണറുടെ അനുമതി തേടി. അതേസമയം കേസുമായി ബന്ധപ്പെട്ട പേയാട് സ്വദേശി നന്ദകിഷോറിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. അഖിലിനെ ആക്രമിച്ചവരിൽ പുറത്ത് നിന്നുള്ളവരും ഉണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

ശിവരഞ്ജിത്ത്, നസീം, അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നീ എസ്.എഫ്.ഐ നേതാക്കൾക്കും കണ്ടലറിയാവുന്ന 30 പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയിട്ട് കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രതികൾ എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള സ്റ്റുഡന്റ്സ് സെന്ററിലും സംഘടനാ ഒാഫീസിലുമുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നുണ്ടെങ്കിലും അവിടൊന്നും പൊലീസ് പരിശോധന നടത്തിയില്ല. അതേസമയം, പൊലീസ് കോൺസ്റ്റബിൾ സെലക്‌ഷൻ ലഭിച്ച നസീമിനെയും ശിവരഞ്ജിത്തിനെയും രക്ഷിക്കാൻ കേസ് ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. ഇക്കാര്യം സി.പി.എം ജില്ലാനേതാക്കൾ നിഷേധിച്ചു.

കോളേജ് കാന്റീനിൽ പാട്ടുപാടിയതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളാണ് എസ്.എഫ്.ഐ പ്രവർത്തകനും മൂന്നാം വർഷ ബിരുദവിദ്യാർത്ഥിയുമായ അഖിലിനെ ആക്രമിക്കുന്നതിൽ കലാശിച്ചത്. നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ അഖിൽ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ശസ്ത്രക്രിയയ്‌ക്കു ശേഷം അപകടനില തരണം ചെയ്തെങ്കിലും പ്രതികരിക്കാനാവാത്ത സ്ഥിതിയിലാണ്. അതിനാൽ പൊലീസിന് മൊഴി രേഖപ്പെടുത്താനായില്ല. ഇന്ന് വീണ്ടും ആശുപത്രിയിലെത്തുന്ന അന്വേഷണ സംഘം അഖിലിന്റെ മൊഴി രേഖപ്പെടുത്തും.