ബംഗളൂരു: മുംബയിലെ ഹോട്ടലുകളിൽ കഴിയുന്ന 15 വിമത എം.എൽ.എമാർ തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുംബയ് പൊലീസിനെ സമീപിച്ചു. കോൺഗ്രസ് നേതാക്കളിൽ നിന്നും വലിയ തോതിലുള്ള ഭീഷണി നേരിടുന്നുവെന്നും തങ്ങൾക്ക് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഇന്നാണ് കത്ത് നൽകിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര തുടങ്ങിയവർ ഇന്ന് ഹോട്ടലിലെത്തി വിമതരുമായി ചർച്ച നടത്താനിരിക്കെയാണ് നിർണായക നീക്കം. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഒരു രാഷ്ട്രീയക്കാരെയും കാണാൻ തങ്ങൾ തയ്യാറല്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിത്ത് ഇഴർ സുപ്രീം കോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്.
അതേസമയം, രാജി പിൻവലിച്ച് തിരികെയെത്തുമെന്ന് സൂചന നൽകിയിരുന്ന എം.ടി.ബി. നാഗരാജ് കൂടി ഇന്നലെ മുംബയ്ക്ക് പോയതോടെ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായി. നിയമസഭയിൽ വിശ്വാസവോട്ട് ജയിക്കാമെന്ന കുമാരസ്വാമി സർക്കാരിന്റെ പ്രതീക്ഷ ഇതോടെ വീണ്ടും ത്രിശങ്കുവിലായി. വിമത കോൺഗ്രസ് - ജെ.ഡി.എസ് എം.എൽ.എമാരുടെ രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സ്‌പീക്കർക്ക് സുപ്രീംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് വിമതരുടെ നിർണായക നീക്കം.
കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവർ ബംഗളൂരുവിലെ വസതിയിൽ നാഗരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മടങ്ങിയെത്തുമെന്ന് ഇന്നലെ നേതൃത്വത്തിന് നാഗരാജ് സൂചന നൽകിയിരുന്നു. കഴിഞ്ഞ പത്തിന് തനിക്കൊപ്പം രാജിവച്ച ചിക്കബല്ലപുര എം.എൽ.എ കെ. സുധാകറിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്തിമ നിലപാട് സ്വീകരിക്കുമെന്നാണ് നാഗരാജ് ശനിയാഴ്ച പറഞ്ഞത്. സുധാകർ മറ്റ് വിമത എം.എൽ.എമാർക്കൊപ്പം മുംബയിലെ റിനൈസൻസ് ഹോട്ടലിലാണ്. ഇന്നലെ പെട്ടെന്ന് നിലപാട് മാറ്റിയ നാഗരാജ് ബി.ജെ.പി നേതാവ് ആർ. അശോകിനൊപ്പം ചാർട്ടേഡ് ഫ്ളൈറ്റിൽ മുംബയ്ക്ക് പോവുകയായിരുന്നു. നാഗരാജ് ഹോട്ടലിൽ ഉള്ളതായി പിന്നീട് ആർ. അശോക് സ്ഥിരീകരിച്ചു.
അതിനിടെ തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കാതിരിക്കുന്നതിന് എതിരെ 15 എം.എൽ.എമാർ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. രാജി സ്വീകരിക്കുന്നതിലും, എം.എൽ.എമാർക്ക് അയോഗ്യത കല്പിക്കുന്നതിലും നാളെ വരെ തീരുമാനമെടുക്കരുതെന്നും, അതുവരെ തത്‌സ്ഥിതി തുടരാനുമാണ് വെള്ളിയാഴ്ച സുപ്രീംകോടതി നിർദ്ദേശിച്ചത്. കോൺഗ്രസിൽ നിന്ന് പതിമ്മൂന്നും ദളിൽ നിന്ന് മൂന്നും വിമതർ ഉൾപ്പെടെ 16 എം.എൽ.എമാർ ആണ് ഇതുവരെ രാജിവച്ചത്. രണ്ട് സ്വതന്ത്ര എം.എൽ.എമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിട്ടുമുണ്ട്.