dna-test

മുംബയ്: ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഡി.എൻ.എ പരിശോധനയ്ക്കായി രക്ത സാമ്പിൾ നൽകിയില്ല. ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് തനിക്ക് അസുഖമാണെന്നും അതിനാൽ സാമ്പിൾ ശേഖരിക്കുന്നത് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

30 മിനിറ്റോളം സ്‌റ്റേഷനിൽ കാത്തിരുന്ന ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥൻ ബിനോയിയെ വിളിപ്പിച്ചത്.
ഡി.എൻ.എ ടെസ്റ്റിനായി ഇന്ന് രക്ത സാമ്പിൾ നൽകണമെന്നായിരുന്നു കഴിഞ്ഞാഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ബിനോയും അഭിഭാഷകനും വ്യക്തമാക്കി.

ഒരുമാസം എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഒന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തനിക്ക് ബിനോയിൽ ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഹാജരായപ്പോൾ ബിനോയ് ഡി.എൻ.എ ടെസ്റ്റിന് തയ്യാറാണെന്ന് അറിയിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.