കൊച്ചി: മലയാള സിനിമയിലെ കാരണവരാരെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ, നടൻ മധു. 1963ൽ പുറത്തിറങ്ങിയ 'നിണമണിഞ്ഞ കാൽപ്പാടുകൾ' മുതൽ ഏറ്റവുമൊടുവിലായി അഭിനയിച്ച 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന മോഹൻലാൽ ചിത്രത്തിൽ വരെ തലയെടുപ്പോടെ തന്നെ മധു തന്റെ അഭിനയ സപര്യ തുടരുകയാണ്. രൂപത്തിൽ അതികായനാണെങ്കിലും ഏറെ നർമ്മബോധമുള്ളയാണ് തങ്ങളുടെ മധുസാറെന്ന് മലയാള സിനിമ ഒന്നടങ്കം പറയും. അതിന് മറ്റൊരു ഉദാഹരണം കൂടിയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മധുവിന്റെ പ്രസംഗവും.
ആസ്ഥാന മന്ദിരം നാട മുറിച്ച് ഉദ്‌ഘാടനം ചെയ്‌തത് മധുവായിരുന്നു. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള താരങ്ങളും ചടങ്ങിൽ വിശിഷ്‌ട അതിഥികളായി എത്തിയിരുന്നു. മധുവാണ് നാട മുറിച്ച് ആസ്ഥാന മന്ദിരം തുറന്നുകൊടുത്തത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. തുടർന്ന് മൂവരും ചേർന്ന് ഭദ്രദീപം തെളിച്ചു. തുടർന്ന് പ്രസംഗിച്ച മധുവിന്റെ വാക്കുകൾ സദസിനെ ചിരിയിലമർത്തി.
ഉദ്‌ഘാടനത്തിനായി തന്നെ ക്ഷണിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മധു നന്ദി പറഞ്ഞു. ഒരു കാരുണ്യ ലോട്ടറി അടിച്ച സുഖമാണ് തനിക്കെന്ന മധുവിന്റെ വാക്കുകൾ വേദിയിൽ ചിരിപടർത്തുകയായിരുന്നു. പ്രൊഡ്യൂസർ ഇല്ലെങ്കിൽ സിനിമയേ ഇല്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മന്ദിരോദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ തന്നെ യോഗ്യനാക്കിയതിൽ നന്ദിയുണ്ടെന്ന് തുടർന്ന് സംസാരിച്ച മമ്മൂട്ടി പറഞ്ഞു. 'സിനിമയിൽ വക്കീലായി അഭിനയിക്കാനെത്തിയ തന്നെ ഇത്ര വലിയ സംരംഭത്തിൽ മുറിക്കുന്ന നാടയുടെ ഒരു അരികിലെങ്കിലും പിടിക്കാൻ യോഗ്യനാക്കിയത് നിർമ്മാതാക്കളാണ്. മറ്റു പല ജോലിയും ചെയ്ത് പണമുണ്ടാക്കാൻ അറിയാമായിട്ടും പല ജാതി ജാഡകളും അഹങ്കാരങ്ങളുമൊക്കെ സഹിച്ച് പലരും സിനിമ നിർമ്മിക്കുന്നത് സിനിമയോടുള്ള മോഹം കൊണ്ടുമാത്രമാണ്. നിർമ്മാതാവിന്റെ തലയിലാണ് സിനിമ ആദ്യം ഉദിക്കുന്നത്. അവസാനം നിർമ്മാതാവിന്റെ തലയിലാകും സിനിമ. ബാക്കിയെല്ലാവരും കാശും മേടിച്ച് പോകും'- മമ്മൂട്ടി പറഞ്ഞു.
മലയാള സിനിമയുടെ നട്ടെല്ലാണ് നിർമാതാക്കളുടെ സംഘടനയെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. താനും ഈ കുടുംബത്തിൽ ഒരംഗമാണ്. 43 വർഷത്തെ തന്റെ യാത്രയിലെ 335ലധികം സിനിമകൾ നിർമിച്ച എല്ലാവരെയും പ്രത്യേകം സ്‌മരിക്കുന്നതായും മോഹൻലാൽ പറഞ്ഞു.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. ട്രഷറർ പ്രേം പ്രകാശ്, സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ സെക്രട്ടറി രവി കൊട്ടാരക്കര, തെലുങ്ക് പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റ് കല്യാൺ, കർണാടക ഫിലിം ചേബർ പ്രസിഡന്റ് തോമസ് ഡിസൂസ, കേരള ഫിലിം ചേംബർ പ്രസിഡന്റ് കെ. വിജയകുമാർ, ചേംബർ സെക്രട്ടറി അപ്പച്ചൻ, സിയാദ് കോക്കർ, ആന്റണി പെരുമ്പാവൂർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സിബി മലയിൽ, സുന്ദർദാസ് തുടങ്ങിയവർ ആശംസ നേർന്നു.