kaumudy-news-headlines

1. നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. 16 ലക്ഷം രൂപ ധനസഹായമായി നല്‍കും. കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതമാണ് നല്‍കുക.


2. കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക വിധി. എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. സ്പീക്കറുടെ വിവേചന അധികാരത്തെ ഉയര്‍ത്തി പിടിച്ച സുപ്രീംകോടതി, ചുരുങ്ങിയ വാക്കുകളില്‍ ആയിരുന്നു വിധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം രാജിയില്‍ തീരുമാനം എടുക്കാനുള്ള വമതരുടെ ആവശ്യവും കോടതി തള്ളി
3. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. രാജിയില്‍ എത്രയും വേഗം തീരുമാനം എടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എമാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. രാജികളിലും വിമതര്‍ക്ക് എതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാം എന്നായിരുന്നു സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്
4. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയുടെ വീട് റെയ്ഡ് ചെയ്ത എസ്.ഐയുടെ സ്ഥലമാറ്റത്തെ ചൊല്ലി വിവാദം. സ്ഥലംമാറ്റം പ്രതികാര നടപടി എന്ന് ആരോപിച്ച് കന്റോണ്‍മെന്റ് സ്റ്റേഷന്‍ ഉപരോധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു
5. യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്.ഐ. ആര്‍.ബിനുവിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. ഇത് എസ്.എഫ്.ഐ.നേതാവ് ശിവരഞ്ജിത്തിന്റെ വീട് റെയ്ഡ് ചെയ്ത് ഉത്തരക്കടലാസുകളും വ്യാജ സീലുകളും പിടിച്ചതിലുള്ള പ്രതികാര നടപടിയാണ് എന്നാരോപിച്ചായിരുന്നു കെ.എസ്.യു. പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. പൊലീസ് ലാത്തിചാര്‍ജില്‍ വനിതകളുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
6. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്ന് കെ.എസ്.യു പ്രതിക്ഷേധം. പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്നു. വനിതകള്‍ ഉള്‍പ്പെടെ ഉള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചു. വനിതാ പ്രവര്‍ത്തകരെ പൊലീസ് ്റസ്റ്റ് ചെയ്ത് നീക്കി.
7. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയ്ക്ക്. പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാം മാനേജ്‌മെന്റിലെ പിഴവില്‍ ജുഡിഷ്യല്‍ അന്വേഷണംവേണം, പ്രളയ പുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ചിന് മുന്നിലുളളത്. പ്രളയ ധന സഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത് വൈകുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ഇതില്‍ 571 അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. മറ്റ് അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
8. പൊലീസ് അതിക്രമങ്ങള്‍ കൂടി വരുന്നത്‌ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയിലെ നിയമനങ്ങള്‍ സുപ്രീംകോടതി വിധി പ്രകാരമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം പല ജില്ലകളിലും കാര്യക്ഷമമല്ലെന്ന് സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്