കൊല്ലം: അഞ്ചലിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം. കൂടാതെ 26 വർഷം തടവുശിക്ഷയും, 320000 രൂപ പിഴയും അടയ്ക്കണം. സമാനതകളില്ലാത്ത കുറ്റ കൃത്യമാണ് നടന്നതെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. കൊല്ലം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്.
പ്രതിയുടെ പ്രായം കണക്കിലെടുത്തുകൊണ്ട് മാത്രമാണ് വധ ശിക്ഷ ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്താവ് രാജേഷാണ് കേസിലെ പ്രതി. രാജേഷ് കുറ്റക്കാരനെന്നു കോടതി ഇന്നലെ വിധിച്ചിരുന്നു. 2017 സെപ്തംബർ 27നാണു ഏഴുവയസുകാരി അതിദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ അമ്മുമ്മയുമായി ട്യൂഷൻ വീട്ടിലേക്ക് പോയ പെൺകുട്ടിയെ വഴിയിൽ കാത്തുനിന്ന പ്രതി താൻ ട്യൂഷൻ സ്ഥലത്താക്കാമെന്ന് പറഞ്ഞ് അമ്മുമ്മയെ മടക്കി അയച്ചു.
കുട്ടിയെ ബസിൽ കയറ്റി ചെറുകരയിലെത്തിച്ച് വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. പെൺകുട്ടി ട്യൂഷന് എത്തിയില്ലെന്നറിഞ്ഞ് രക്ഷിതാക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ ആർ.പി.എൽ എസ്റ്റേറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി. പരിസരത്ത് കറങ്ങിനടക്കുകയായിരുന്ന രാജേഷിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ സ്രവങ്ങളും പെൺകുട്ടിയുടെ നഖത്തിൽനിന്ന് കണ്ടെടുത്ത ചർമ്മ കോശങ്ങളും പ്രതിയുടേതാണെന്നും സ്ഥിരീകരിച്ചു. പെൺകുട്ടി കൊല്ലപ്പെട്ട ശേഷവും ലൈംഗിക പീഡനം നടത്തിയതായി വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു. പെൺകുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങൾ ഏരൂരിലെ കച്ചവട സ്ഥാപനത്തിലെ സി.സി ടി.വി കാമറയിൽ നിന്ന് ലഭിക്കുകയും ചെയ്തു. കൊലപാതകം, ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോടുള്ള അനാദരവ് എന്നീ വകുപ്പുകൾക്കു പുറമെ പോക്സോ പ്രകാരവുമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.