university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ കുത്തേറ്ര വിദ്യാർത്ഥി അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖിൽ പൊലീസിന് മൊഴി നൽകി. സംഘർഷത്തിനിടെ നസീം തന്നെ പിടിച്ചുവച്ചതിന് പിന്നാലെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖിൽ പറഞ്ഞു.

എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയെ അംഗീകരിക്കാത്ത ഒരു വിഭാഗം വിദ്യാർത്ഥികൾ കോളേജിലുണ്ടായിരുന്നു. ഇതിൽ താനുൾപ്പെടുന്ന വിദ്യാർത്ഥികൾ ഉൾപ്പെട്ടിരുന്നു. ഇതേ തുടർന്ന് യൂണിറ്റ് കമ്മിറ്റിയിലുള്ള ചിലർക്ക് തങ്ങളോട് വിരോധമുണ്ടായിരുന്നെന്ന് അഖിൽ പറഞ്ഞു. ക്യാമ്പസിൽ പാട്ടു പാടരുതെന്നും ക്ലാസിൽ പോകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇതിന് പിന്നാലെ നസീം തന്നെ പിടിച്ചുവച്ച് ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. അഖിൽ ഇക്കാര്യങ്ങൾ ഡോക്ടറോടും അച്ഛനോടും നേരത്തെ പറഞ്ഞിരുന്നു.

പരിക്കേറ്റ അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസിൽ ദൃക്‌സാക്ഷികളുടെ അടക്കം മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ആറു പേരുൾപ്പടെ 16 പേർക്കെതിരെയാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, മുഖ്യപ്രതികളായ ശിവരഞ്ജിത്തിന്റെയും, നസീമിന്റെയും കസ്റ്റഡി അപേക്ഷ രാവിലെ കോടതി പരിഗണിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ എത്താത്തതിനെ തുടർന്ന് മാറ്റി വെച്ചു. കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്ത് ,യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. പ്രതികളുപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്.