lungi-march

കോഴിക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള കോഴിക്കോട് സീ ക്വീൻ ഹോട്ടലിന് മുന്നിൽ ഇന്നലെ രാവിലെ പുതിയൊരു സമരം അരങ്ങേറി - ലുങ്കി മാർച്ച്.

ലുങ്കി ഉടുത്ത് വന്നയാളെ ഹോട്ടലിൽ കയറ്റിയില്ലെന്ന് ആരോപി‌ച്ചാണ് ഏതാനും പേർ ലുങ്കി ഉടുത്ത് പ്ളക്കാർഡും ബാനറുമായി മാർച്ച് നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സമരത്തിന് ആധാരമായ സംഭവമുണ്ടായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കരീമിനെയും സംഘത്തെയും ലുങ്കി ഉടുത്തതിന്റെ പേരിൽ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക വ്യക്തിയുടെ മൗലികാവകാശമാണെന്നും അതിൽ ഇടപെട്ടാൽ പ്രതിഷേധിക്കുമെന്നും കരീം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലുങ്കി ഉടുത്ത് വന്നാൽ ഹോട്ടലിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞപ്പോൾ അത് എഴുതി നൽകണമെന്ന് കരീം ആവശ്യപ്പെട്ടു. ഹോട്ടൽ മാനേജർ ഇപ്രകാരം എഴുതി നൽകി. ഈ സമയത്ത് ഏതാനും ജീവനക്കാർ തന്നെ ഭീഷണിപ്പെടുത്തി. അപ്പോഴാണ് രണ്ട് പേർ ട്രൗസർ ധരിച്ച് ഹോട്ടലിലേക്ക് പോയത്.ട്രൗസർ ധരിച്ച് ഹോട്ടലിൽ കയറാമോയെന്ന ചോദ്യത്തിന് അനുകൂലമായി മറുപടി കിട്ടിയപ്പോൾ താൻ ലുങ്കി അഴിച്ച് കൗണ്ടറിൽ ഏല്പിച്ചതായും കരീം പറഞ്ഞു.

മാനേജ്മെന്റിന്റെ വിശദീകരണം മറ്റൊന്നാണ്. ഹോട്ടലിൽ മൂന്ന് ഭക്ഷണശാലകൾ ഉണ്ട്. ഇതിൽ കുടുംബ ഭക്ഷണശാലയിൽ മാത്രമേ ലുങ്കിക്ക് നിയന്ത്രണമുള്ളൂ.കരീം ലുങ്കി ഉടുത്ത് കുടുംബ ഭക്ഷണശാലയിൽ കയറാൻ ശ്രമിച്ചപ്പോൾ വിവരം പറഞ്ഞു. കുപിതനായ കരീം പരസ്യമായി ലുങ്കി അഴിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ തടയാൻ ശ്രമിച്ചതേ ഉള്ളൂ.

തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കരീമിന്റെ പരാതിയിൽ ഒരു ഹോട്ടൽ ജീവനക്കാരന്റെ പേരിൽ പൊലീസ് കേസ് എടുത്തു.