തലശ്ശേരി: തലശ്ശേരി ബ്രണ്ണൻ കോളേജിൽ എ.ബി.വി.പിയുടെ കൊടിമരം മാറ്റുന്ന പ്രിൻസിപ്പാളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇതിന്റെ വിശദീകരണവുമായി പ്രിൻസിപ്പാൾ ഫൽഗുണൻ രംഗത്തെത്തി. കൊടിമരം കോളേജിന് പുറത്ത് കളഞ്ഞത് സംഘർഷം ഒഴിവാക്കാനാണെന്നും കോളേജിൽ എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മിൽ ഒരു സംഘർഷാവസ്ഥയുണ്ടായിരുന്നുവെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
സംഘർഷാവസ്ഥ ക്രമസമാധാന പ്രശ്നം ആവാതിരിക്കാനാണ് ഇത് ചെയ്തത്. 'ക്യാംപസിൽ എസ്.എഫ്.ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാർത്ഥിസംഘടനകളുടെ പ്രവർത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണ്. എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എ.ബി.വി.പി പ്രവർത്തകർ സമീപിച്ചിരുന്നു. ക്യാമ്പസിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ അവർക്ക് അനുമതി നൽകി. പക്ഷേ അനുമതി നൽകുമ്പോൾ തന്നെ അരമണിക്കൂറിനുള്ളിൽ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നു. നേതാക്കൾ അത് സമ്മതിച്ചതുമാണ്'. എന്നാൽ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റുകയും ഇത് ക്യാംപസിൽ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.
കോളേജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ക്യാമ്പസിൽ കയറ്റില്ലെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് കൊടിമരം നീക്കം ചെയ്ത് ക്യാമ്പസിന് പുറത്ത് പൊലീസിന് കൈമാറിയത്. എന്നാൽ ദൃശ്യങ്ങൾ ഇത്രകണ്ട് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. കോളേജിൽ പഠനാന്തരീക്ഷം നശിക്കാൻ പാടില്ല. അതുകൊണ്ട് നാളെ വിദ്യാർത്ഥി സംഘടനകളുമായി ഒരു സമാധാന ചർച്ചയ്ക്ക് വിളിക്കാനാണ് തീരുമാനമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.