ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതിയും സത്യവും വിജയിച്ചെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കോടതിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുൽഭൂഷൺ ജാദവിന് ഉറപ്പായും നീതി ലഭിക്കും. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി ഇനിയും തങ്ങളുടെ സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വധശിക്ഷ പുനഃപരിശോധിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട കോടതി കുൽഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും വിധിച്ചു. കേസിൽ കോടതിക്ക് ഇടപെടാനാകില്ല എന്ന പാക്കിസ്ഥാന്റെ വാദം തള്ളിയ കോടതി നീതിപൂർവമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത കുൽഭൂഷൺ ജാദവിന് 2017 ഏപ്രിലിലാണ് പാകിസ്താൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.