accident-

റോഡിൽ അപകടത്തിൽപ്പെട്ട് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ രക്തം വാർന്ന് ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്, വേണ്ട സമയത്ത് ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാത്ത വാഹനങ്ങളെ കുറിച്ചും വാർത്തകൾ വരാറുണ്ട്. എന്നാൽ അപകടത്തിൽ പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്നയാളെ ആശുപത്രിയിലെത്തിച്ച കാർ ഉടമയ്ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവം സമൂഹമാദ്ധ്യമങ്ങിൽ പ്രചരിക്കുകയാണ്. സംഭവം ഇങ്ങനെ റുസ്ഫീദ് എന്ന തലശേരി സ്വദേശി പാനൂരിലുള്ള തന്റെ കടയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ട മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായ സക്കറിയ സ്വലാഹിയെ ആശുപത്രിയിൽ എത്തിച്ചത്. ചോരവാർന്ന് അവശ നിലയിലായ സ്വലാഹിയെ ആശുപത്രിയിലെത്തിക്കും വഴി റുസ്ഫീദിന്റെ കാറിലെ പിൻസീറ്റിൽ രക്തം പടർന്നിരുന്നു. പരിക്കേറ്റയാളിനെ ആശുപത്രിയിലാക്കിയ ശേഷം സർവീസ് സെന്ററിലെത്തി കാർ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഉടമ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് കാർ ഉടമ തലശേരി എസ്.ഐ ബിനുമോഹനെ വിളിച്ച് വിവരം പറയുകയും പൊലീസ് നേരിട്ട് സർവീസ് സെന്ററുകാരോട് കാർ വൃത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ വേണമെങ്കിൽ പൊലീസുകാരോട് കഴുക്കി തരാൻ പറഞ്ഞോളാനായിരുന്നു സർവീസ് സെന്റർ ഉടമയുടെ ധിക്കാരം നിറഞ്ഞ മറുപടി, ഇത് വീഡിയോയിൽ പകർത്തുകയും റുസ്ഫീദ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

സർവ്വീസ് സെന്റർ ഉടമയ്‌ക്കെതിരെ ശക്തമായ നടപടി പൊലീസ് എടുക്കണമെന്നാണ് വീഡിയോ കണ്ട നിരവധിപേർ പ്രതികരിച്ചിരിക്കുന്നത്. വാഹന അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവരെ അനുമോദിക്കുന്നതിന് പകരം ഇത്തരത്തിൽ കഷ്ടപ്പെടുത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അഭിപ്രായം ഉയരുന്നു.