ചെന്നൈ: ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം ജൂലായ് 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം നടക്കുക. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ 2 വിക്ഷേപണം സാങ്കേതിക തകരാറുമൂലം ജൂലായ് 15ന് മാറ്റിവച്ചിരുന്നു. പുലർച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് 56 മിനിറ്റും 24 സെക്കന്റും ബാക്കി നിൽക്കെ നിറുത്തിവച്ചത്. അവസാന നിമിഷം സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൗണ്ട്ഡൗൺ നിറുത്തിവച്ചതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നു.
ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നിൽ ചോർച്ചയുണ്ടായതാണ് തകരാർ. ചെറിയ തകരാറാണെന്നു പരിശോധനയിൽ വ്യക്തമായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ തകരാർ പൂർണമായി പരിഹരിച്ചു. ഇന്നലെ മണിക്കൂറുകൾ നീണ്ട സുരക്ഷാപരിശോധന പൂർത്തിയാക്കി. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങൾ പരിശോധിച്ച് ഈ പിഴവ് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് പുതിയ വിക്ഷേപണ തീയതി കണ്ടെത്തിയത്.