brennen

തലശേരി: ബ്രണ്ണൻ കോളേജിൽ പ്രിൻസിപ്പാൽ എടുത്തുമാറ്റിയ കൊടിമരം സ്ഥാപിക്കുന്നതിനായി എത്തിയ എ.ബി.വി.പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. കോളേജിന്റെ സമീപത്തൂടെ ഫ്രട്ടേണിറ്റി മൂവ്മെന്റിന്റെ ജാഥ പോകുന്നതിനിടെയായിരുന്നു എ.ബി.വി.പി പ്രവർത്തകർ കൊടിമരം സ്ഥാപിക്കാനെത്തിയത്. എന്നാൽ ജാഥ കോളേജിന്റെ സമീപത്തൂടെ പോകുന്ന സമയത്ത് കൊടിമരം സ്ഥാപിച്ചാൽ സംഘർഷം ഉണ്ടാകുമെന്നും ജാഥ കഴിഞ്ഞതിന് ശേഷം പ്രിൻസിപ്പലിനെ കണ്ട് അനുമതിയോടെ കൊടിമരം സ്ഥാപിക്കാമെന്നും പൊലീസ് നിലപാടെടുത്തു. എന്നാൽ പ്രവർത്തകർ ഇതിന് തയ്യാറായില്ല. തുടർന്ന് പ്രവർത്തകരും പൊലീസുകാരും തമ്മിൽ വാക്കേറ്രവും സംഘർഷവുമുണ്ടായി. കൊടിമരം സ്ഥാപിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ എ.ബി.വി.പി പ്രവർത്തകർ കോളേജിന്റെ സമീപത്ത് നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പൽ ഇൻ ചാർജ്ജുള്ള പ്രൊഫ. കെ. ഫൽഗുനൻ പിഴുതെടുത്ത് പുറത്ത് കളഞ്ഞത് വിവാദമായിരുന്നു. ഇന്നലെ രാവിലെ പ്രിൻസിപ്പലിന്റെ അനുമതിയോടെ വിദ്യാർത്ഥികൾ കൊടിമരം സ്ഥാപിക്കുകയായിരുന്നു. രണ്ട് മണിക്കൂർ നേരത്തെ അനുവാദമാണ് ഇന്നലെ നല്കിയത്. സമയം കഴിഞ്ഞിട്ടും കൊടിമരം മാറ്റാത്തതിനെ തുടർന്ന് പ്രിൻസിപ്പൽ തന്നെ കൊടിമരം പിഴുതുമാറ്റി പൊലീസിനെ ഏല്പിക്കുകയായിരുന്നു. പ്രിൻസിപ്പൽ കൊടിമരം പിഴുതെടുത്ത് പുറത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയകളിൽ വൈറലായിരുന്നു.

വർഷങ്ങളായി എസ്.എഫ്.ഐയുടെ കൊടിയും കൊടിതോരണങ്ങളും ബാനറും ക്യാമ്പസിൽ നിറഞ്ഞുനിൽക്കുന്നുണ്ടെന്നും അതൊന്നും മാറ്റാൻ തയ്യാറാകാത്ത പ്രിൻസിപ്പൽ എ.ബി.വി.പി കൊടിമരം നീക്കിയതിലാണ് പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തെത്തിയത്. രാത്രി ഒമ്പത് മണിയോടെ എ.ബി.വി.പി- ബി.ജെ.പി- യുവമോർച്ച പ്രവർത്തകർ പാലയാട് വെള്ളൊഴുക്കു നരിവയലിലെ പ്രിൻസിപ്പലിന്റെ വാടകവീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് പൊലീസ് തടഞ്ഞു. വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ പിന്തിരിപ്പിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി. ഇതിനിടെ വിദ്യാർത്ഥി സംഘടനകളുടെ യോഗം പ്രിൻസിപ്പൽ കോളേജിൽ വിളിച്ചുചേർത്തിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളുടെ യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്നും സി.പി.എമ്മിന്റെ മുകളിൽ നിന്നുള്ള നേതാക്കളുടെ സമ്മർദ്ദം അനുസരിച്ചാണ് പ്രിൻസിപ്പൽ പ്രവർത്തിക്കുന്നതെന്നും എ.ബി.വി.പി ആരോപിച്ചു.