karnataka-floor-test

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് കർണാടക ഗവർണർ സ്‌പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് സഭാ നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് കോൺഗ്രസിന്റെ ഭാഗം.

നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് ചർച്ച ഭരണ-പ്രതിപക്ഷ തർക്കം മൂലം തടസപ്പെട്ടിരുന്നു. സഭയിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ അവതരിപ്പിച്ചത്. ഉച്ചവരെ പ്രമേയത്തിൽ ചർച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന് മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു. തുടർന്ന് പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വീണ്ടും സതംഭിച്ചിരുന്നു. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിൻെറ ആവശ്യം. എന്നാൽ, പ്രമേയത്തിൽ ചർച്ച തുടരണമെന്നും അംഗങ്ങൾക്ക് വിപ്പ് നൽകുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്നുമാണ് ഭരണപക്ഷ നിലപാട്.

അതേസമയം, രാജിവെച്ച 16 പേരുൾപ്പെടെ സഭയിൽ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എം.എൽ.എമാർക്കും വിപ്പുനൽകാൻ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം തങ്ങൾക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

‘നിങ്ങളുടെ ഒരു അധികാരവും വിനിയോഗിക്കുന്നതിൽ സഭ എതിരല്ല. ഇതിൽ എനിക്കൊരു പങ്കുമില്ല. ഈ വിധിയ്‌ക്കെതിരെ സുപ്രീം കോടതിയിൽ നിങ്ങൾ കക്ഷിചേരുകയാണെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട്.’ എന്നും സ്പീക്കർ പറഞ്ഞു. സഭയിൽ വിപ്പിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം തുടരുന്നത്. ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കട്ടെയെന്നും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ ബി.എസ് യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിശ്വാസ പ്രമേയത്തിൽ സംസാരിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. അതിനിടെ ഇന്ന് സഭയിൽ ഹാജാരാകാതിരുന്ന കോൺഗ്രസ് അംഗം ശ്രീമന്ത് പട്ടേൽ മുംബയിലേക്ക് പോയതിന്റെ തെളിവുകൾ ഡി.കെ ശിവകുമാർ ഹാജരാക്കി. ബി.ജെ.പി എം.എൽ.എമാർ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, രാജി സമർപ്പിച്ച 15 വിമത എം.എൽ.എമാർക്കും രണ്ട് സ്വതന്ത്ര എം.എൽ.എമാർക്കും പുറമേ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി സഭയിൽ എത്താതിരുന്നതോടെ കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് 19 പേരുടെ കുറവാണുള്ളത്. സഖ്യത്തിന് പിന്തുണ നൽകിയിരുന്ന ബി.എസ്.പി എം.എൽ.എ എൻ മഹേഷും സഭയിൽ എത്തിയിരുന്നില്ല. ഇതിന് പുറമേ നേരത്തെ ബി.ജെ.പിയോട് അനുഭാവം പ്രകടിപ്പിച്ച രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു ബി.എസ്.പി അംഗവും രണ്ട് സ്വതന്ത്രരും സഭയിലെത്തിയിട്ടില്ല. 225 അംഗ സഭയിൽ 99 പേരാണ് ഭരണപക്ഷത്ത് ഉള്ളത്. ബി.ജെ.പി പക്ഷത്ത് 105 അംഗങ്ങളും ഹാജരായിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ വീഴാൻ സാദ്ധ്യതയേറെയാണ്. എന്ത് വിലകൊടുത്തും ഇന്ന് തന്നെ വോട്ടെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.