ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ വീണ്ടും ഇടപെട്ട് ഗവർണർ വാജുഭായി വാല. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നാളെ തന്നെ വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് 1.30ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം നേരത്തെ സ്പീക്കർ തള്ളിയിരുന്നു. കർണാടക നിയമസഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.
എന്നാൽ സഭയിൽ നിന്ന് മടങ്ങാൻ തയ്യാറാകാതെ ബി.ജെ.പി അംഗങ്ങളുടെ ധർണ തുടരുകയാണ്. ഇന്നുരാത്രിമുഴുവൻ സഭയിൽ ധർണ തുടരുമെന്നും ബി.ജെ.പി നേതാവ് യെദ്യൂരപ്പ വ്യക്തമാക്കി. എം.എൽ.എമാർക്ക് വേണ്ടി തലയണകളും മെത്തയും ആഹാരവും എത്തിക്കാൻ യെദ്യൂരപ്പ നിർദ്ദേശം നൽകിയിട്ടുണ്ട്. വനിതാ എം.എൽ.എമാർ 9 മണിക്ക് സംഭ വിടുമെന്നും സൂചനയുണ്ട്. സഭ നാളെ 11 മണിക്ക് വീണ്ടും ചേരുമെന്ന് സ്പീക്കർ രമേശ്‌കുമാർ അറിയിച്ചു.
അതേസമയം കർണാടക പ്രതിസന്ധിയിൽ കോണ്‍ഗ്രസ് നാളെ സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ വിപ്പ് സംബന്ധിച്ച് വ്യക്തത തേടാനാണ് നിയമവഴി തേടുന്നത്. വിപ്പ് നല്‍കുന്നതിൽ വ്യക്തത വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് മതിയെന്നാണ് പാർട്ടി നിലപാട്.
വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് ഗവർണർ നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സഭാ നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് കോൺഗ്രസിന്റെ ഭാഗം.
നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് ചർച്ച ഭരണ-പ്രതിപക്ഷ തർക്കം മൂലം തടസപ്പെട്ടിരുന്നു. സഭയിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ അവതരിപ്പിച്ചത്. ഉച്ചവരെ പ്രമേയത്തിൽ ചർച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന് മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു. തുടർന്ന് പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വീണ്ടും സതംഭിച്ചിരുന്നു. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിൻെറ ആവശ്യം. എന്നാൽ, പ്രമേയത്തിൽ ചർച്ച തുടരണമെന്നും അംഗങ്ങൾക്ക് വിപ്പ് നൽകുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്നുമാണ് ഭരണപക്ഷ നിലപാട്.
അതേസമയം, രാജിവെച്ച 16 പേരുൾപ്പെടെ സഭയിൽ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എം.എൽ.എമാർക്കും വിപ്പുനൽകാൻ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം തങ്ങൾക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
‘നിങ്ങളുടെ ഒരു അധികാരവും വിനിയോഗിക്കുന്നതിൽ സഭ എതിരല്ല. ഇതിൽ എനിക്കൊരു പങ്കുമില്ല. ഈ വിധിയ്‌ക്കെതിരെ സുപ്രീം കോടതിയിൽ നിങ്ങൾ കക്ഷിചേരുകയാണെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട്.’ എന്നും സ്പീക്കർ പറഞ്ഞു. സഭയിൽ വിപ്പിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം തുടരുന്നത്. ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കട്ടെയെന്നും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ ബി.എസ് യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിശ്വാസ പ്രമേയത്തിൽ സംസാരിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. അതിനിടെ ഇന്ന് സഭയിൽ ഹാജാരാകാതിരുന്ന കോൺഗ്രസ് അംഗം ശ്രീമന്ത് പട്ടേൽ മുംബയിലേക്ക് പോയതിന്റെ തെളിവുകൾ ഡി.കെ ശിവകുമാർ ഹാജരാക്കി. ബി.ജെ.പി എം.എൽ.എമാർ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു.