amitshah

ത്രിപുരയിലെ സി.പി.എം പ്രവർത്തകർ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ പരാതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനെത്തിയ രാജ്യസഭ എം.പിയും രാജ്യസഭാംഗവുമായ
ഝർണാദാസിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച അമിത്ഷായുടെ നടപടി ഏറെ വിവാദമാവുകയാണ്. ജൂലായ് പതിനാറിനുണ്ടായ സംഭവം ഝർണാദാസാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 'സി.പി.എം
ത്രിപുരയിൽ തീർന്നില്ലേ, ഭാവി വേണമെങ്കിൽ ബി.ജെ.പിയിലേക്ക് വരൂ' എന്ന് കേന്ദ്ര മന്ത്രി തന്നോട് പറഞ്ഞതായി വനിത എം.പി വെളിപ്പെടുത്തുന്നു. എന്നാൽ താൻ വന്നത് ബി.ജെ.പി അധ്യക്ഷനെ
കാണാനല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണെന്നും മറുപടി നൽകിയതായി അവർ വ്യക്തമാക്കുന്നു. ഈ സംഭവത്തിൽ ഫേസ്ബുക്കിലൂടെ ഝർണാദാസിന് അഭിവാദ്യം അർപ്പിക്കുകയാണ് മുൻ
എം.പി.കൂടിയായ എം.ബി.രാജേഷ്. അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി എന്ന് ആരംഭിക്കുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഝർണാദാസിനെ കുറിച്ചും അവർ കടന്നുവന്ന വഴികളെ
കുറിച്ചും വിശദമായി വിവരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും
അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ
വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ
ചേരാൻ ക്ഷണിച്ചത്.' ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല ' എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝർണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ
അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ' ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും '. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക.
നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത്
തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.

പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ.
ലാൽസലാം ഝർണാദാസ്