നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ എത്തിനിൽക്കുകയാണ് കേരളം. അഞ്ചുലക്ഷത്തിലേറെ പേരെയാണ് പ്രളയഘട്ടത്തിൽ രക്ഷപ്പെടുത്തിയത്. 15 ലക്ഷം പേർ പതിനായിരത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. വെള്ളം താഴ്ന്നശേഷം 6,93,287 വീടുകൾ വൃത്തിയാക്കേണ്ടിവന്നു. 14,657 മൃഗങ്ങളുടെയും ആറുലക്ഷത്തിലധികം പക്ഷികളുടെയും ശവം മൂന്നുദിവസം കൊണ്ട് മറവുചെയ്തു. മൂന്നുലക്ഷം കിണറുകൾ അണുവിമുക്തമാക്കി. 6,92,966 കുടുംബങ്ങൾക്കാണ് പതിനായിരം രൂപ വീതം അടിയന്തര ധനസഹായം നൽകിയത്. സംസ്ഥാനത്തെ എങ്ങനെ പ്രളയം ബാധിച്ചു എന്നതിന്റെ ഏകദേശ ചിത്രം ഈ കണക്കുകളിൽനിന്നു കിട്ടും.
രക്ഷാപ്രവർത്തനം പൂർത്തിയായശേഷം നഷ്ടപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചത്. 16,954 കിലോമീറ്റർ റോഡിന്റെ കേടുപാടു തീർത്തു. 25.6 ലക്ഷം വൈദ്യുതിബന്ധങ്ങൾ പുനഃസ്ഥാപിച്ചു. പൂർണമായി തകർന്ന 15,521 വീടുകളുടെ പുനർനിർമാണം നടക്കുന്നു. പ്രളയബാധിതമായ എല്ലാ മേഖലകളിലും ഇത്തരം പ്രവർത്തനങ്ങൾ നടന്നു. അതിന്റെ അടുത്ത ഘട്ടമാണ് പുനർനിർമാണം.
പുനർനിർമാണം എങ്ങനെയാവണമെന്നതിന്റെ വ്യക്തമായ കാഴ്ചപ്പാട് വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധരുടെയും അവരുടെ പഠനങ്ങളുടെയും സഹായത്തോടെയാണ് സംസ്ഥാന ഗവൺമെന്റ് രൂപപ്പെടുത്തിയത്. അതിന്റെ തുടർച്ചയായി റീബിൽഡ് കേരള വികസനപദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ജലവിഭവം, ശുചിത്വം, നഗരവികസനം, റോഡുകളും പാലങ്ങളും ഗതാഗതം, വനസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലെ പ്രശ്നങ്ങൾ സമഗ്രമായി അപഗ്രഥിച്ചു. അതിൽനിന്നാണ് കേരള പുനർനിർമാണ പരിപ്രേക്ഷ്യം രൂപപ്പെടുത്തിയത്.
അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാർഢ്യമായാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർ.കെ.ഐ) ഏറ്റെടുത്തത്. ഇത് സർക്കാരിന്റെ മാത്രം ഒരു പരിപാടിയല്ല. പ്രതിപക്ഷ നേതാവും ഭരണരംഗത്തെ പരിചയസമ്പന്നരും പൊതുസമൂഹത്തിൽ അറിയപ്പെടുന്ന സാമ്പത്തിക-സാങ്കേതിക മേഖലകളിലെ വിദഗ്ധരും ചേർന്നതാണ് ആർ.കെ.ഐ ഉപദേശക സമിതി. അതിനുപുറമെ ഉന്നതാധികാര സമിതിയും നടത്തിപ്പ് സമിതിയും പ്രവർത്തിക്കുന്നു. പുനർനിർമാണ പ്രക്രിയയിൽ ഒരാൾപോലും വിട്ടുപോകരുത് എന്ന നിർബന്ധത്തോടെയാണ് ഇതിന്റെ ഇടപെടൽ.
പുനർനിർമാണത്തിന് ആവശ്യമായ പണം നിലവിലുള്ള രീതികളിൽ ആർജിക്കാൻ കഴിയാത്തതാണ്. പ്രളയാനന്തരം ഐക്യരാഷ്ട്രസഭാ ഏജൻസികൾ തയ്യാറാക്കിയ കണക്കുകൾ പ്രകാരം 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. ഇത് നമ്മുടെ ആഭ്യന്തര വരുമാനത്തിന്റെ നാലുശതമാനത്തോളം വരും. ഈ തുക എങ്ങനെ കണ്ടെത്തും എന്നതാണ് സംസ്ഥാനത്തിനു മുന്നിലുണ്ടായ പ്രധാന പ്രശ്നം. പണം മാത്രം പോര, ആധുനികമായ ശാസ്ത്ര സാങ്കേതിക സഹായവും വേണം. കേരളത്തിന്റെ വീണ്ടെടുപ്പ് കേവലം പുനർനിർമാണമായല്ല, പുതിയ കേരളത്തിന്റെ സൃഷ്ടിയായാണ് വിഭാവനം ചെയ്യുന്നത്. ഇനി ഒരു അത്യാഹിതത്തിനും തകർക്കാനാവാത്ത ഉറപ്പിലാണ് പുനർനിർമാണം നടക്കേണ്ടത്. അത് പ്രകൃതിസൗഹൃദപരവും കാലാനുസൃതവും ആകണം. സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. ഇതെല്ലാം കണക്കിലെടുത്താണ് കേരള പുനർനിർമാണ വികസന പരിപാടി (ആർ.കെ.ഡി.പി) ആവിഷ്കരിച്ചത്.
പ്രളയഘട്ടത്തിൽ സഹായസന്നദ്ധതയുമായി ലോകമെമ്പാടും നിന്ന് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സർക്കാരുകളും മുന്നോട്ടുവന്നു. പുനർനിർമാണ ഉദ്യമത്തിൽ പങ്കാളിത്തം വഹിക്കാനും വിവിധ മേഖലകളിൽനിന്ന് അത്തരം സന്നദ്ധത പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ തയ്യാറാവുന്ന ഏജൻസികളും സ്ഥാപനങ്ങളും ഒത്തുചേർന്ന സംഗമമാണ് ജൂലൈ 15ന് കോവളത്ത് സംഘടിപ്പിച്ചത്. വികസന പങ്കാളികളുടെ ആ സംഗമത്തിൽ ലോകബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഏജൻസികളും വിവിധ മേഖലകളിലെ സാമ്പത്തിക-സാങ്കേതിക വിദഗ്ദ്ധരും പങ്കാളികളായി.
കേരളത്തിന്റെ പുനർനിർമാണത്തിന് സർക്കാർ വിഭാവനം ചെയ്യുന്ന പരിപാടിയുടെ സമഗ്രമായ പരിചയപ്പെടുത്തലായിരുന്നു കോൺക്ലേവിന്റെ പ്രധാന അജണ്ട. നേരത്തേ തന്നെ ഈ രേഖയെ ആസ്പദമാക്കി ലോകബാങ്കുമായി വിവിധ തലത്തിൽ ചർച്ച നടന്നിരുന്നു. അതിന്റെ ഭാഗമായി 500 ദശലക്ഷം ഡോളറിന്റെ (ഏതാണ്ട് 3500 കോടി രൂപ) ഡെവലപ്മെന്റ് പോളിസി ലോൺ ലോകബാങ്ക് അനുവദിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 250 ദശലക്ഷം ഡോളറാണ് ലഭിക്കുന്നത്. അതിൽ 160 ദശലക്ഷം ഡോളറിന്റെ വായ്പയ്ക്ക് നാലുവർഷത്തെ മൊറോട്ടോറിയവും 30 വർഷത്തെ തിരിച്ചടവ് കാലാവധിയുമുണ്ട്. ഒന്നരശതമാനമാണ് പലിശനിരക്ക്. അതിൽ ബാക്കിവരുന്ന 90 ദശലക്ഷം ഡോളറിന്റെ തിരിച്ചടവ് കാലയളവ് 18 വർഷമാണ്. നാലുവർഷത്തെ മൊറോട്ടോറിയം ലഭിക്കും. പലിശനിരക്ക് നാലുമുതൽ 4.5 ശതമാനം വരെയാണ്. ഏതെങ്കിലും പ്രോജക്ടുമായി ബന്ധപ്പെടുത്തിയുള്ളതല്ല ഈ വായ്പ. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കായി ഇത് വിനിയോഗം ചെയ്യാൻ പൂർണ സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ മികവിനു ലഭിക്കുന്ന അംഗീകാരമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ ലോകബാങ്ക് വികസന പങ്കാളിയായി അംഗീകരിക്കുന്നത്.
കോൺക്ലേവിൽ കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവമായ സമീപനമാണ് എല്ലാ പങ്കാളികളും സ്വീകരിച്ചത്.
പ്രളയദുരന്തത്തിൽ നിന്നുള്ള കരകയറൽ മാത്രമല്ല നമ്മുടെ ലക്ഷ്യം; ഇതര പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെ കൂടി അതിജീവിക്കുന്ന രീതിയിലുള്ള പുനർനിർമാണമാണ്. ഭാവിയിൽ ഏതു ദുരന്തം വന്നാലും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉണ്ടായതുപോലുള്ള നാശനഷ്ടങ്ങൾ സംഭവിക്കരുത്. അതിജീവനക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയും അതിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കുകയുമാണ് നാം. ആർ.കെ.ഡി.പിയുടെ പദ്ധതികൾ അതുകൊണ്ടുതന്നെ വളരെയേറെ സങ്കീർണതയുള്ളതും ദീർഘവീക്ഷണം ആവശ്യപ്പെടുന്നതുമാണ്. പ്രൊജക്ട് രൂപരേഖ ഉന്നതാധികാര സമിതിയും വിദഗ്ദ്ധരും പരിശോധിച്ച ശേഷമാണ് മന്ത്രിസഭ അംഗീകരിക്കുക. ഓരോ പദ്ധതിയും കൃത്യമായി വിലയിരുത്തപ്പെടും.
കഴിഞ്ഞ ആഗസ്റ്റിൽ എല്ലാം തകർന്നു എന്നു കരുതിയവരാണു നാം. പ്രളയജലം കുത്തിയൊഴുകി വന്നപ്പോൾ കേരളത്തിന് ഇനി എന്തു ഭാവി എന്നു ചിന്തിച്ചവരുണ്ട്. ആ നൈരാശ്യത്തെ പൂർണമായും ഇല്ലായ്മ ചെയ്ത് പ്രതീക്ഷയുടെ പുതിയ വെളിച്ചം പകരുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്്പാണ് വികസന പങ്കാളികളുടെ കോൺക്ലേവ് എന്ന് നിസംശ്ശയം പറയാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാനാഭാഗത്തുനിന്നും വന്ന സംഭാവനയും ഇവിടെ എടുത്തുപറയേണ്ടതാണ്. 4,106.38 കോടി രൂപയാണ് ഇതുവരെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. അതിൽ 2,041.34 കോടി രൂപ ഇതിനകം ചെലവിട്ടുകഴിഞ്ഞു. മത്സ്യത്തൊഴിലാളി ഭവന നിർമാണത്തിനുൾപ്പെടെ ഈ തുക ചെലവഴിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്.
അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങൾ ഇന്ന് സംസ്ഥാനത്തിന്റെ 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. പൂർത്തിയായ വീടുകളുടെ താക്കോൽദാനം ഉൾപ്പെടെ ഈ പരിപാടികളിൽ നടക്കും. ആ ഘട്ടത്തിൽ തന്നെയാണ് ലോകത്തിന്റെ സഹായം ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാനുള്ള വികസന പങ്കാളിത്ത സംഗമം നമുക്ക് വിജയകരമായി പൂർത്തിയാക്കാനായത്. തുടർന്നുള്ള നാളുകളിൽ ഈ കോൺക്ലേവിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ നടപ്പാക്കലിന്റെ തുടർ പരിശോധനകൾക്ക് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച ചർച്ചകളും തീരുമാനങ്ങളും വരും നാളുകളിൽ ഉണ്ടാകും. ഉറച്ച ചുവടുവെയ്പ്പുകളോടെ മുന്നേറാനും ലക്ഷ്യത്തിലെത്താനും നമുക്കു കഴിയും.