കാഞ്ചീപുരം: അത്തിവരദ പെരുമാളെ ഇനി കാണണമെങ്കിൽ 40 വർഷം കാത്തിരിക്കണം. അതെങ്ങനെ സാധിക്കാനാണ്? പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ഭക്തലക്ഷങ്ങൾ ആ അപൂർവ ദർശനം നേടാൻ ഇവിടേക്ക് എത്തുകയാണ്. കാഞ്ചീപുരം പട്ടണത്തിൽ നിന്നു നാലു കിലോമീറ്റർ അകലെയാണ് വരദരാജ പെരുമാൾ ക്ഷേത്രം. പ്രതിദിനം ഒരു ലക്ഷത്തിലേറെ പേർ എത്തിക്കൊണ്ടിരിക്കുന്ന ഇവിടെ 23ന് പ്രധാനമന്ത്രി എത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 12ന് ദർശനം നടത്തിയിരുന്നു.
അനന്തസരസ് പുഷ്കരണി തീർത്ഥത്തിൽ നിന്ന് അത്തിവരദർ ക്ഷേത്രത്തിലെ വസന്തമണ്ഡപത്തിൽ ഈമാസം ഒന്നിന് ദർശനമരുളാനെത്തിയ അത്തിവരദർ ശയനരൂപത്തിലാണ് ഇപ്പോൾ. 24നു ശേഷം പെരുമാൾ നിൽക്കുന്ന രൂപം ദർശിക്കാൻ കഴിയും. 48 ദിവസം ദർശനം നൽകിയ ശേഷം വീണ്ടും വെള്ളി പേടകത്തിലേറി ക്ഷേത്രക്കുളത്തിന്റെ ആഴങ്ങളിലേക്ക്. അടുത്ത ഉയിർത്തെഴുന്നേല്പ് 2059ൽ മാത്രം.
വിശ്വകർമ്മാവ് പണിത വിഗ്രഹം
സരസ്വതിദേവി ഭർത്താവായ ബ്രഹ്മാവുമായി പിണങ്ങി. തുടർന്ന്, അത്തിവനത്തിൽ (ഇപ്പോഴത്തെ കാഞ്ചീപുരം) ബ്രഹ്മാവു നടത്തിയിരുന്ന അശ്വമേധ യാഗം മുടക്കാൻ അസുരന്മാരുടെ സഹായത്തോടെ ദേവി വേഗാവതി നദിയായി ഒഴുകിവന്നു.
വിഷ്ണു അത്തിവരദരായി അവതരിച്ചു സരസ്വതി ദേവിയെ സമാധാനിപ്പിച്ചു മടക്കി. യാഗവേദിയിലുണ്ടായിരുന്ന വിശ്വകർമ്മർ കാട്ടിലെ ഒരു അത്തിമരം കൊണ്ടു അത്തിവരദർക്കു ശരീരം നിർമ്മിച്ചു. അതു പ്രതിഷ്ഠിച്ചു. ഇതാണ് പ്രധാന ഐതിഹ്യം.
യാഗത്തിന്റെ പ്രതിഷ്ഠയായി അത്തിമരം കൊണ്ട് വിശ്വകർമ്മാവ് വിഷ്ണുവിഗ്രഹം പണിതെന്നും യാഗാഗ്നിയുടെ ചൂടേറ്റ് വിഗ്രഹം കറുത്തെന്നും ഐതിഹ്യമുണ്ട്. യാഗശേഷം അഭിഷേകം നടത്തിയിട്ടും ചൂട് മാറിയില്ല. അപ്പോഴുണ്ടായ അശരീരി പ്രകാരമാണ് വിഗ്രഹം കുളത്തിൽ താഴ്ത്തിയത്. 40 വർഷത്തിലൊരിക്കൽ പുറത്തെടുത്താൽ മതിയെന്ന് ഭഗവാൻ അരുൾ ചെയ്തെന്നും വിശ്വാസം.
അത്തിവരദർ ചരിത്രം
രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണു കാഞ്ചീപുരത്തെ വദരരാജ പെരുമാൾ ക്ഷേത്രം. 40 വർഷത്തിലൊരിക്കൽ നടക്കുന്ന അത്തിവരദർ ഉത്സവമാണു പ്രധാനം. ഒരു മനുഷ്യായുസിൽ ഒന്നോ രണ്ടോ തവണ മാത്രം പങ്കെടുക്കൽ സാദ്ധ്യമായ ആഘോഷത്തിനു പിന്നിൽ ചരിത്രവും ഐതിഹ്യവും ഇടകലർന്നു കിടക്കുന്നു. ക്ഷേത്രത്തിനു നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അത്തിമരം കൊണ്ടു നിർമ്മിച്ച വരദവിഗ്രഹമായിരുന്നു ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠ. ഉത്തരേന്ത്യൻ ഭരണാധികാരികളുടെ ആക്രമണം ഭയന്ന് വിഗ്രഹം ക്ഷേത്രത്തിനു മുന്നിലെ വലിയ കുളത്തിൽ താഴ്ത്തി. പിന്നീട് വിഗ്രഹം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 40 വർഷത്തോളം ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലായിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ കല്ലുകൊണ്ടുള്ള വിഷ്ണുവിഗ്രഹം നിർമ്മിച്ചത്. 1709ൽ ക്ഷേത്രക്കുളം വറ്റിച്ചപ്പോൾ അപ്രതീക്ഷിതമായി അത്തിവരദർ വിഗ്രഹം കണ്ടെത്തി.
തുടർന്നാണു 40 വർഷത്തിലൊരിക്കൽ വിഗ്രഹം ക്ഷേത്രക്കുളത്തിൽ നിന്നെടുത്ത് 48 ദിവസത്തെ ദർശനോത്സവം നടത്താൻ തീരുമാനിച്ചത്. ക്ഷേത്രക്കുളത്തിലെ മണ്ഡപത്തിനു കീഴിലെ ചതുപ്പിലാണു 12 അടി നീളമുള്ള വെള്ളിപേടകത്തിനുള്ളിലാക്കി 9 അടി നീളമുള്ള അത്തിവരദർ വിഗ്രഹം താഴ്ത്തുന്നത്.