karanataka

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് തിങ്കളാഴ്ച എച്ച്.ഡി.കുമാരസ്വാമി രാജി വയ്ക്കുമെന്ന് കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ്.‌യെദ്യൂരപ്പ. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കറുടെ തീരുമാനം അംഗീകരിക്കുന്നതായും യെദ്യൂരപ്പ വ്യക്തമാക്കി. .

കർണാടകയിൽ ഇന്ന് വൈകിട്ട് ആറുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണർ വാജുഭായി വാലയുടെ നിർദ്ദേശവും സർക്കാർ തള്ളിയതോടെ ഇന്നും വിശ്വാസവോട്ടെടുപ്പ് നടന്നിരുന്നില്ല. തുടർന്ന് നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിശ്വാസ പ്രമേയത്തിലുള്ള നടപടികൾ തിങ്കളാഴ്ച പൂർത്തിയാക്കണമെന്ന് സ്പീക്കർ കെ.ആർ|.രമേഷ് കുമാർ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു.

വിശ്വാസ വോട്ടെടുപ്പ് അധികം വൈകിപ്പിക്കരുതെന്ന് സ്പീക്കർ കെ.ആർ.രമേഷ്‌കുമാർ പറഞ്ഞു. ചർച്ച വലിച്ചുനീട്ടാൻ ആഗ്രഹമില്ലെന്നും നടപടിക്രമങ്ങൾ അനുസരിച്ചുമാത്രമാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടർന്നാണ് ഇന്നത്തേക്ക് സഭ പിരിഞ്ഞതും തിങ്കളാഴ്ച നടപടികൾ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും

അതേസമയം മുഖ്യമന്ത്രി കുമാര സ്വാമിയും പി.സി.സി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും വിപ്പ് സംബന്ധിച്ച് വ്യക്തതത തേടി സുപ്രീകോടതിയിൽ ഹർജി നൽകി. പതിനഞ്ച് വിമത എം.എൽ.എമാരെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിപ്പ് ബാധകമല്ലെന്ന വ്യാഖ്യാനത്തിന് ഇത് കാരണമാകുന്നതായി ഹർജിയിൽ പറയുന്നു.