കൊല്ലം: പതിനാലാം വയസിൽ പിതാവിന്റെ പ്രായമുള്ള ആളിൽ നിന്ന് അനുഭവിക്കേണ്ടിവന്ന നിരന്തര ലൈംഗികാതിക്രമം, കുടുംബത്തിൽ നിന്ന് പറിച്ചുനടപ്പെട്ട സർക്കാർ അനാഥ മന്ദിരത്തിലെ മനം മടുപ്പിക്കുന്ന പരുക്കൻ ജീവിത സാഹചര്യങ്ങൾ, ഒടുവിൽ പിടിവിട്ട് കരിഞ്ഞുപോയ കൗമാരം. എല്ലാത്തിനും ഉത്തരമായി രണ്ട് കൗമാരക്കാരികൾ ഒരുദിവസം രാവിലെ ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചപ്പോൾ തകർന്നത് ഇവരുടെ ഉറ്റവരാണ്. പെൺകുട്ടിയോട് അതിക്രമം കാട്ടിയശേഷം നാടുവിട്ട് മണൽക്കാട്ടിലൊളിച്ച ക്രിമിനലിനെ പിടികൂടി നാട്ടിലെത്തിച്ച കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.
കരുനാഗപ്പള്ളി കുലശേഖരപുരം കോളഭാഗത്ത് കൈപ്പള്ളി തെക്കതിൽ സുനിൽകുമാർ ഭദ്രനാണ് (39) അറസ്റ്റിലായത്. 2017 ലായിരുന്നു സംഭവങ്ങളുടെ തുടക്കം. സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്തിരുന്ന സുനിൽകുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അവധിക്ക് നാട്ടിലെത്തിയപ്പോൾ പെൺകുട്ടിയുടെ ഒരു ബന്ധുവുമായുള്ള അടുപ്പം വച്ച് ആ വീട്ടിൽ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയായിരുന്നു. മൂന്ന് മാസത്തെ പീഡനം താങ്ങാൻ കഴിയാതെവന്ന പെൺകുട്ടി വിവരം സഹപാഠികളെ അറിയിച്ചു. സഹപാഠികൾ അദ്ധ്യാപികയ്ക്ക് വിവരം കൈമാറി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടു. അപ്പോഴേക്കും സുനിൽകുമാർ സൗദി അറേബ്യയിലേക്ക് കടന്നുകളഞ്ഞു.
കുടുംബത്തിലെ ഒരംഗത്തെ പോലെ കരുതിയിരുന്ന സുനിൽകുമാർ താനുമായുള്ള ചങ്ങാത്തം മുതലെടുത്ത് താൻ മകളെ പോലെ കണ്ടിരുന്ന 14 കാരിയോട് കാട്ടിയ ക്രൂരതയിൽ മനംനൊന്ത് ആ ബന്ധു ജീവനൊടുക്കി. മാതാപിതാക്കൾക്കൊപ്പം അതീവ സന്തോഷവതിയായി കഴിയേണ്ട നാളുകളിൽ സർക്കാർ അനാഥ മന്ദിരത്തിലെ യാന്ത്രിക ജീവിതം പെൺകുട്ടിയെ കൂടുതൽ തളർത്തി. 2017 ജൂൺ 8ന് അതിഥിമന്ദിരത്തിൽ സമാന സാഹചര്യത്തിൽ എത്തപ്പെട്ട ഒരു പതിനഞ്ചുകാരിയും പെൺകുട്ടിയും ഒരു മുഴം കയറിൽ ഒരുമിച്ചു കെട്ടി തൂങ്ങി ജീവനൊടുക്കി. പ്രതിയെ പിടികൂടിയ വഴി വിദേശത്തേക്ക് കടന്ന പ്രതിയെ പിടിക്കാൻ പൊലീസ് കഠിന പ്രയത്നം തന്നെ നടത്തി. ഇന്റർപോൾ അടക്കമുള്ള ഏജൻസികളുമായി ബന്ധപ്പെട്ടാണ് ഒടുവിൽ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചത്.
പ്രതിയെ പിടിക്കാൻ പൊലീസ് സഞ്ചരിച്ച വഴികൾ:
പ്രതിയെ നാട്ടിലെത്തിക്കാൻ വിദേശത്ത് റെഡ് കോർണർ പുറപ്പെടുവിക്കാനുള്ള നടപടികൾ ഇന്റർപോൾ മുഖേന നടത്തി. ഈ അന്താരാഷ്ട്ര അന്വേഷണ സംവിധാനത്തിന്റെ കേരളത്തിലെ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്ത് ഇതിനുള്ള കത്ത് സി.ബി.ഐ മുഖേന സൗദി തലസ്ഥാനമായ റിയാദ് നാഷണൽ ക്രൈം ബ്യൂറോയ്ക്ക് കൈമാറി.
പ്രതി സുനിൽകുമാർ ജോലി ചെയ്യുന്ന സ്ഥലവും സ്പോൺസറെയും കണ്ടെത്തിയ അവിടത്തെ ക്രൈം ബ്യൂറോ ഇയാളെ റിയാദ് പൊലീസിന്റെ കസ്റ്റഡിയിൽ തടഞ്ഞുവച്ചു. തുടർന്ന് വിവരം കേരള പൊലീസിന് കൈമാറി.
ഗൾഫിൽ പോയി പ്രതിയെ കൂട്ടാൻ ടീമിനെ നിശ്ചയിച്ചു. വിദേശയാത്രയ്ക്ക് അനുമതി തേടി കൊല്ലം സിറ്റി പൊലീസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഉടൻ അനുഭാവപൂർണമായ കുറിപ്പോടെ കത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. ഒട്ടും താമസിക്കാതെ ക്ലിയറൻസ് ലഭിച്ചു.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ക്രൈം റെക്കാഡ്സ് ബ്യൂറോ കൊല്ലം സിറ്റി എ.സി.പി എം.അനിൽകുമാർ, ഓച്ചിറ സി.ഐ ആർ.പ്രകാശ് എന്നിവർ വിസ ഓൺ അറൈവൽ സംവിധാനത്തിലൂടെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതോടെ മൂന്നാഴ്ചയായി തടങ്കലിലായിരുന്ന പ്രതിയെ അവിടെ വച്ച് കൈമാറി.
വിദേശത്ത് നിന്ന് പ്രതിയെ കൈമാറുന്നതിന് സാങ്കേതിക നൂലാമാലകൾ തടസമാകാതിരിക്കാനാണ് വനിത ഐ.പി.എസ് ഓഫീസർ നേരിട്ടെത്തിയത്. കേസിന്റെ ഗൗരവം ബോദ്ധ്യപ്പെട്ട ഇന്ത്യൻ എംബസിയും റിയാദ് പൊലീസും നടപടികൾ വേഗം പൂർത്തിയാക്കി.
ഇക്കാര്യത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാദ് സായദും റിയാദ് ക്രൈം വിംഗിലെ മലയാളി ഉദ്യോസ്ഥൻ മുഹമ്മദും ഏറെ സഹായിച്ചെന്ന് കമ്മിഷണർക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതി എത്തിയപ്പോഴും ഒപ്പം പൊലീസുണ്ടെന്ന് അറിയാതിരുന്ന എമിഗ്രേഷൻ വിഭാഗം ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കുന്നതിനാൽ സുനിൽകുമാറിനെ തടഞ്ഞുവച്ചു.
ഗൾഫിൽ വച്ച് സുനിൽകുമാറിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ എംബസി നൽകിയ എമർജൻസി പാസ്പോർട്ടിലൂടെയാണ് പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസിനായത്.
പ്രതികളെ കൈമാറാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കരാർ നിലവിൽ വന്നശേഷം ആദ്യമായി ആ രാജ്യത്ത് എത്തുന്ന വനിതാ പൊലീസ് ഓഫീസറെന്ന അംഗീകാരത്തിനും ഇതിലൂടെ മെറിൻ ജോസഫ് അർഹയായി. പ്രതി റിമാൻഡിൽ കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിന് പാർലമെന്റ് പാസാക്കിയ പോക്സോ നിയമത്തിന് പുറമെ ഐ.പി.സി 305 (ആത്മഹത്യാ പ്രേരണ കുറ്റം), 1989ൽ പാസാക്കിയ പട്ടിക ജാതി - വർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമത്തിന്റെ പ്രസക്ത വകുപ്പുകൾ എന്നിവ ചേർത്താണ് പ്രതി സുനിൽകുമാറിനെതിരെ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.