പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ കളക്ടർ ടി.വി അനുപമ നോട്ടീസയച്ച സംഭവം മലയാളികൾ മറന്നുകാണില്ല. പ്രിയനേതാവിനെതിരെയുള്ള കളക്ടറുടെ നിലപാടിനെതിരെ ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നു. പലരും അനുപമ ഐ.എ.എസിനെ ഫേസ്ബുക്കിലൂടെ ചീത്ത വിളിച്ചു. എന്നാൽ ചിലർക്ക് ഒരു അബദ്ധം പറ്റി. അനുപമ ഐഎഎസിന് പകരം ചലച്ചിത്രതാരം അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിലാണ് പൊങ്കാലയിട്ടത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അനുപമ.
'സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേയെന്ന് ചോദിച്ച് ധാരാളം കമന്റുകൾ വന്നു. പേജ് കൈകാര്യം ചെയ്യുന്ന മാനേജരാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. തൃശൂർ കളക്ടറുടെയും എന്റെയും പേരിലെ സമാനതയാണ് കാരണമെന്നോർത്തപ്പോൾ ചിരിവന്നു. അനിയൻ കമന്റുകളൊക്കെ വായിച്ചു തന്നു. തമാശയായി മാത്രമേ ആ സംഭവത്തെ കണ്ടിട്ടുള്ളു.
ചിലർക്ക് അബദ്ധം പറ്റി. മറ്റുചിലർ ബോധപൂർവം പാർട്ടിക്കാരെ കളിയാക്കാൻ കമന്റിട്ടു. ഞാനുമായി ബന്ധമില്ലാത്ത കാര്യമായതുകൊണ്ട് പ്രതികരിച്ചില്ല. മുമ്പ് അനുപമ കളക്ടറായി ചുമതലയേറ്റെടുത്തപ്പോൾ ആളുമാറി ചിലർ എന്നെ അഭിനന്ദിച്ചിരുന്നു.'- താരം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.