news

1. എസ്.എഫ്.ഐ നേതാക്കളുടെ കുത്തേറ്റ് ചികിത്സയില്‍ ആയിരുന്ന യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രന്‍ ആശുപത്രി വിട്ടു. അഖിലിന് രണ്ട് മാസം പൂര്‍ണ വിശ്രമം വേണം എന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയന്‍ ആക്കിയിരുന്നു. അതേസമയം, വീട്ടിലേക്ക് മടങ്ങി എങ്കിലും അഖിലിന് സംസാരിക്കുന്നതിനും സന്ദര്‍ശകരെ അനുവദിക്കുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2. ജൂലായ് 12 ന് ആയിരുന്നു യൂണിവേഴ്സിറ്റി സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന ശിവരഞ്ജിത്തും നസീമും ചേര്‍ന്നാണ് അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ചത്. ക്യാമ്പസില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഏകാധിപത്യവും ധിക്കാരവും ചോദ്യം ചെയ്തത് ആയിരുന്നു അഖില്‍ ഉള്‍പ്പെടെ ഉള്ള വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ കാരണം.
3. സഹകരണ സംഘത്തിന്റെ പേരില്‍ ആശുപത്രി വാങ്ങിയ സംഭവത്തില്‍ ജി.എസ് ജയലാല്‍ എം.എല്‍.എയ്ക്ക് എതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് എം.എല്‍.എയെ ഒഴിവാക്കും. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയുടേത് ആണ് തീരുമാനം. ചാത്തന്നൂര്‍ എം.എല്‍.എ ആയ ജയലാല്‍ പ്രസിഡന്റായി രൂപവത്കരിച്ച സാന്ത്വനം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ 5.25 കോടി രൂപ മുടക്കി ആണ് ആശുപത്രി വാങ്ങിയത്
4 .ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ ടു വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് ഉച്ചക്ക് 2.43നാണ് ചന്ദ്രയാന്‍ ടു കുതിച്ച് ഉയര്‍ന്നത്. ജൂലായ് 15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിയിരുന്നു


5. ചാന്ദ്ര ദിവസത്തിന്റെ ആരംഭം കണക്കാക്കിയാണ് 15ന് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിന്റെ വേഗവും ഭ്രമണ പഥയാത്രയും പുനക്രമീകരിച്ച് സെപ്തംബര്‍ ആറിനു തന്നെ ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ ഇപ്പോള്‍. വിക്ഷേപണ ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു പുറത്തെത്തി ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് എത്താന്‍ വേണ്ടത് 22 ദിവസമാണ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള 28 ദിവസത്തെ സമയക്രമം വെട്ടിക്കുറയ്ക്കാന്‍ ആണ് ശ്രമം. 53 ദിവസം കണക്കാക്കിയിരുന്ന യാത്ര 47 ദിവസമായി ചുരുക്കും.
6. ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റിലേറി, ആരും കടന്നു ചെല്ലാത്ത ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ഈ യാത്ര. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, പര്യവേക്ഷണം നടത്തുന്ന റോവര്‍, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍ എന്നിവയാണ് 3850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ രണ്ടിലുള്ളത്. പര്യവേഷണത്തിന് ഉപയോഗിക്കുന്ന റോവര്‍ അഥവാ പ്രഗ്യാന്‍, ക്രയോജനിക് എന്‍ജിനിലെ ഫ്യൂവല്‍ ഇഞ്ചക്ഷനു വേണ്ടിയുള്ള 22 തരം വാല്‍വുകള്‍, വിക്ഷേപണ വേളയില്‍ ഇന്ധനം കത്തുന്നതിനു സഹായകമായ സാമഗ്രികള്‍ എന്നിവ കൂടാതെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്ററിലെ ഏഴു തലത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും ഇവിടെയാണ് നിര്‍വഹിച്ചത്. വിക്ഷേപണത്തിലൂടെ ചരിത്രനേട്ടമാണ് ഇന്ത്യ കൈവരിക്കുന്നത്.
7. ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ ടു വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ശ്രീഹരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
8. പുതിയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഐ.എസ്.ആര്‍.ഒ തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ഓരോ ഇന്ത്യക്കാരനും ഇന്ന് വളരെയധികം അഭിമാനിക്കുന്നു. ഈ ദൗത്യം ചന്ദ്രനെക്കുറിച്ചുള്ള പുതിയ അറിവ് നല്‍കുമെന്നും മോദി പറഞ്ഞു. ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.
9. ചന്ദ്രനിലേക്കുള്ള ചരിത്രയാത്രയ്ക്ക് തുടക്കമായി എന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. ശാസ്ത്രജ്ഞന് സല്യൂട്ട് എന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരം ആണ് എന്നും എല്ലാ തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചു വന്ന ടീമിനെ അഭിനന്ദിക്കുന്നതായും കൂട്ടിച്ചേര്‍ക്കല്‍
10. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് ഇലക്‌ട്രോണിക്സ് ഗൃഹോപകരണ ഷോറൂം ഗോപു നന്തിലത്ത് ജി മാര്‍ട്ട് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് എം.എല്‍.എ എ പ്രദീപ് കുമാറും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സംയുക്തമായാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. ബേബി ദക്ഷ ഗൗരി സുജിത്ത്, മാസ്റ്റര്‍ ദ്രുവ് ദേവ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടര്‍ ഐശ്വര്യ സുജിത്ത് എന്നിവര്‍ ചേര്‍ന്ന് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.
11. നന്തിലത്ത് ജി മാര്‍ട്ടിന്റെ 35-ാമത്തെ ഷോറൂമാണ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടന ദിവസം ഷോറൂം സന്ദര്‍ശിച്ചവര്‍ക്ക് വിസിറ്റ് ആന്റ് വിന്‍ ഓഫറിലൂടെ ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഓരോ എല്‍.ഇ.ടി ടി.വി, സമ്മാനമായി നേടാവുന്ന അവസരവും ഒരുക്കിയിരുന്നു. ലോകോത്തര നിലവാരമുള്ള കിച്ചന്‍, ഇന്റീരിയേഴ്സിന്റെയും എക്സ്‌ക്ലൂസീവ് കളക്ഷനും മികച്ച ക്രോക്കറിക്കുള്ള ഒരു പ്രത്യേക വിഭാഗവുമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകതകളില്‍ ഒന്ന്.