തിരുവനന്തപുരം: കത്തിക്കുത്തടക്കം അക്രമസംഭവങ്ങളെത്തുടർന്ന് പത്ത് ദിവസമായി അടച്ചിട്ടിരുന്ന യൂണിവേഴ്സിറ്റി കോളേജ് തുറന്നു. ഷീൽഡും തൊപ്പിയും ലാത്തിയുമൊക്കെയായി നിന്ന പൊലീസുകാരാണ് വിദ്യാർത്ഥികളെ കോളേജിലേക്ക് സ്വാഗതം ചെയ്തത്.
പ്രവേശനോത്സവം ഒരുക്കിയാണ് കോളേജ് അധികൃതർ വിദ്യാർത്ഥികളെ സ്വീകരിക്കുന്നത്. അക്രമരാഷ്ട്രീയത്തിന് അവധി നൽകണമെന്ന സന്ദേശമാണ് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകിയത്.
കോളേജ് ഗേറ്റിന് പുറത്ത് ശക്തമായ കാവലാണ് സിറ്റി പൊലീസ് ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ജീവനക്കാരെയും തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. കോളേജ് കവാടത്തിലും വിവിധ വകുപ്പുകളുടെ മുന്നിലും വിദ്യാർത്ഥികളെ അദ്ധ്യാപകർ ചേർന്ന് സ്വീകരിക്കാനാണ് കോളേജ് കൗൺസിൽ നേരത്തേ തീരുമാനിച്ചത്. രാവിലെ 9.30 മുതലാണ് കോളേജിലെ പ്രവർത്തന സമയമെങ്കിലും രാവിലെ നേരത്തേയെത്താൻ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇതനുസരിച്ച് പലരും നേരത്തേ എത്തി. വിദ്യാർത്ഥികളെ പുതിയ പ്രിൻസിപ്പൽ സി.സി. ബാബു അഭിസംബോധന ചെയ്തു. സമാധാനപരമായി കോളേജ് നടത്തിക്കൊണ്ട് പോകാൻ എല്ലാവരുടെയും സഹായവും സഹകരണവും പ്രിൻസിപ്പൽ അഭ്യർത്ഥിച്ചു. കോളേജ് കവാടത്തിന് പുറത്ത് ഒരു അസി. കമ്മിഷണർ, രണ്ട് സി.ഐമാർ, 30 പൊലീസുകാർ എന്നിവരടങ്ങിയ സംഘമാണ് നിലകൊണ്ടത്.
കോളേജിനുള്ളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പലിന്റെ അനുമതി വേണമെന്ന കോളേജ് കൗൺസിലിന്റെ നിർദ്ദേശം നടപ്പിലാക്കാനാണ് പ്രിൻസിപ്പലിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ കാമ്പസിലെ രാഷ്ട്രീയ ചിഹ്നങ്ങളും ബാനറുകളും എല്ലാം മാറ്റിയിട്ടുണ്ട്. എന്നാൽ, കൊടിമരങ്ങളും ഇതിനോട് ചേർന്നുള്ള മണ്ഡപങ്ങളും മാറ്റിയിട്ടില്ല. കോളേജിന് മുന്നിൽ മാത്രമല്ല വിവിധ വകുപ്പുകൾക്ക് മുന്നിലും എസ്.എഫ്.ഐയുടെ കൊടിമരങ്ങളുണ്ട്.