pradeep-sharma

മുംബയ്: ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ഹാജി മസ്താൻ.. മുംബയ് നഗരത്തെ കിടുകിടാ വിറപ്പിച്ച ഈ അധോലോക നായകന്മാർ ഒരു വ്യക്തിയുടെ പേരുകേട്ടാൽ മുട്ടിടിക്കുമായിരുന്നു. അത് മറ്റാരുമല്ല ഏറ്റുമുട്ടൽ വിദഗ്ദ്ധനായ സാക്ഷാൽ പ്രദീപ് ശർമ്മ! ഇദ്ദേഹത്തിന്റെ ഓപ്പറേഷനുകൾ അധോലോകത്തെ ഒതുക്കി മുംബയ് ക്ലീനാക്കി. നൂറ്റിപ്പതിമൂന്ന് ക്രിമിനലുകളാണ് പ്രദീപ് ശർമ്മയുടെ തോക്കിനിരയായത്. അതലേറെ കൊടുംക്രിമിനലുകളെ അദ്ദേഹം തന്ത്രപരമായി വലയിലുമാക്കി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കാസ്‌കർ ഉൾപ്പെടെ ഇതിൽ ഉൾപ്പെടും.

ബുദ്ധി വേണ്ടിടത്ത് ബുദ്ധി, ശക്തി വേണ്ടിടത്ത് ശക്തി. അതായിരുന്നു പ്രദീപ് ശർമ്മ. പേടി എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. അതിനിടെ വ്യാജ ഏറ്റുമുട്ടലെന്ന വിവാദം അദ്ദേഹത്തെ വലയം ചെയ്തു. പിന്നീട് അതിൽ നിന്ന് കുറ്റവിമുക്തനായി. ഇപ്പോഴിതാ, പുതിയൊരു ദൗത്യത്തിന് അദ്ദേഹം തയാറെടുക്കുകയാണ്. രാഷ്ട്രീയ ഗോദയിൽ ഇറങ്ങാനാണ് തീരുമാനം. അതിനായി പ്രദീപ് ശർമ്മ സർവീസിൽ നിന്ന് രാജിവയ്ക്കാൻ കത്ത് നൽകി. പക്ഷേ, ചേരുന്നത് ഏത് പാർട്ടിയിലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതിനാൽ അഭ്യൂഹം പലവിധം. ശിവസേനയിലൂടെയാവും രാഷ്ട്രീയ പ്രവേശനം എന്ന് ഒരു പക്ഷം. എന്നാൽ, ബി.ജെ.പിയായിരിക്കുമെന്ന് മറ്റൊരു പക്ഷം. അഭ്യൂഹം പലതരത്തിൽ പരക്കുമ്പോൾ അടുത്ത മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ധേരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന സൂചന വേറെ. എന്തായാലും എതിരാളികളെ വീണ്ടും മുട്ടിടിപ്പിക്കുമെന്നാണ് പൊതുവേയുള്ള സംസാരം.

pradeep-sharma

എസ്.ഐയായി തുടക്കം

മാഹിർ പൊലീസ് സ്റ്റേഷനിലെ എസ്.ഐയായിട്ടായിരുന്നു പ്രദീപ് ശർമയുടെ സർവീസ് തുടക്കം. കാര്യങ്ങൾ പഠിക്കാൻ വേണ്ടിവന്നത് അല്പസമയം. അതോടെ ക്രിമിനലുകളെ ഒതുക്കാൻ തുടങ്ങി. ആരംഭശൂരത്വമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അല്പം കഴിഞ്ഞപ്പോൾ കഥമാറി. വനോദ് മാത്കർ, പർവേശ് സിദ്ദിഖി, റഫീഖ് ദബാവാല, സാദിക് അലി തുടങ്ങിയ അധോലോക നായകന്മാർ വെടയേറ്റുവീണു. അതോടെ പലരും പേടിച്ച് പിന്മാറി. അല്ലാത്തവരെ അടിച്ചൊതുക്കി. പ്രദീപിനെ വിരട്ടാൻ ചിലർ ശ്രമിച്ചുനോക്കി. പക്ഷേ, അവർ വിരണ്ടതല്ലാതെ പ്രദീപ് വിരണ്ടില്ല.

കൃത്യമായി പ്ലാനിംഗ്

വ്യക്തമായ ഗൃഹപാഠത്തിനുശേഷമാണ് ഓപ്പറേഷനുകൾ പ്ലാൻ ചെയ്യുന്നത്. വിശ്വസ്തരായ ഒരു ടീമാണ് പ്രദീപിന്റെ പ്രധാന ശക്തി. എല്ലാകാര്യങ്ങളും ചർച്ചചെയ്യുന്നത് ഇവരോടുമാത്രം. ഇവരുടെ പ്രവർത്തനങ്ങളും അദ്ദേഹം നിരീക്ഷിക്കും. സാധാരണ ജനങ്ങൾക്ക് ജീവഹാനി ഉണ്ടാവാതെ പരമാവധി ക്രിമിനലുകളെ ഒതുക്കാനാവും ശ്രമം. അധോലാേക നായകന്മാരുടെ വിഹാരകേന്ദ്രങ്ങൾ നന്നായി അറിയാവുന്ന പ്രദീപിന് ഇത് നിഷ്പ്രയാസമായിരുന്നു.

നൂറ്റമ്പതോളം ക്രിമിനലുകളെ വകവരുത്താൻ കഴിഞ്ഞത് ഇതിന് ഉദാഹരണം. ഏറ്റമുട്ടലിനിറങ്ങിത്തിരിച്ചാൽ സ്വന്തം ജീവൻ പാേലും നോക്കില്ല. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുപോലും ധരിക്കില്ല. കൊടുംക്രിമിലുകളെ ഒന്നൊന്നായി ഒതുക്കിയതോടെ പ്രദീപിനും കൂട്ടർക്കും വീരപരവേഷമാണ് ലഭിച്ചത്. ഗേരേഗാവിൽ ലഷ്‌കർ ഭീകരെന്ന് കരുതുന്ന മൂന്നുപേരെ വെടിവച്ചുകൊന്നതോടെ പ്രദീപ് ടൈംമാഗസിന്റെ മുഖചിത്രമായി.

pradeep-sharma

ഇക്ബാലിന്റെ അറസ്റ്റ്

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കാസ്‌കറിന്റെ അറസ്റ്റ് അദ്ദേഹത്തിന്റെ സർവീസ് നേട്ടത്തിൽ പൊൻതൂവലായി. കെട്ടിട നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടലായിരുന്നു ഇക്ബാലിന്റെ പ്രധാന തൊഴിൽ. ഇയാളെ ഒതുക്കാൻ തന്നെ തീരുമാനിച്ചു. ദാവൂദിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇക്ബാലിനെ ജീവനോടെ പിടിക്കാൻ പ്ലാൻ തയാറാക്കി. ഇക്ബാലിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വിശ്വസ്തരെ നയോഗിച്ചു. സഹോദരിയുടെ വീട്ടിൽ ഇയാൾ എത്താറുണ്ടെന്ന് വ്യക്തമായതോടെ അവിടെവച്ച് അറസ്റ്റുചെയ്യാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. സിവിൽ വേഷത്തിലുള്ള വനിതാപൊലീസിനെ വീട്ടലേക്കയച്ച് ഇക്ബാൽ അവിടെയുണ്ടെന്ന് ഉറപ്പിച്ചു. അടുത്തനിമിഷം നെഞ്ചുവിരിച്ച് വീട്ടിനുള്ളിലേക്ക് എത്തിയ പ്രദീപ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇക്ബാലിനെ തൂക്കിയെടുത്തു. എന്താണ് സംഭവിച്ചതെന്ന് ഏറെസമയം കഴിഞ്ഞാണ് അയാൾക്ക് പിടികിട്ടിയത്.

പിന്നാലെ വന്ന വിവാദം

അതിനിടെ, പ്രദീപ് ശർമ്മ വ്യാജ ഏറ്റുമുട്ടൽ വിവാദത്തിൽപെട്ടു. ഛോട്ടാ രാജന്റെ സഹായി ലഖൻ ഭയ്യയെ വധിച്ചതാണ് വിവാദമായത്. ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ പ്രദീപടക്കം പതിമൂന്ന് പൊലീസുകാർ അറസ്റ്റിലായി. തുടർന്ന് സസ്‌പെൻഷനിലും. 2013ൽ ഈ കേസിൽ കുറ്റവിമുക്തനായെങ്കിലും അന്നത്തെ കോൺഗ്രസ് എൻ.സിപി സർക്കാർ പ്രദീപിനെ തിരിച്ചെടുക്കാൻ താത്പര്യം കാണിച്ചില്ല.