news

1. ബോറിസ് ജോണ്‍സണെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 45,497 വോട്ടുകള്‍ക്കാണ് ബോറിസിന്റെ ജയം. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ ബോറിസ് തോല്‍പ്പിച്ചു. വോട്ടെടുപ്പില്‍ 1,60,000 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്തിരുന്നു.




2. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ആരോപണത്തില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ ആക്കി കോണ്‍ഗ്രസ്. അമേരിക്കന്‍ പ്രസിഡന്റിന്റെ വാദം ശരി എങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചു എന്ന് രാഹുല്‍ ഗാന്ധി. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മോദി പുറത്തു വിടണം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തൃപ്തികരം അല്ല എന്നും രാഹുല്‍ ഗാന്ധി
3. മധ്യസ്ഥനാകാന്‍ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കാശ്മീരില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ആയിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചത്. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ ആണ് പരിഹരിക്കേണ്ടത് എന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തവെ ആയിരുന്നു ട്രംപിന്റെ ഇടപെടല്‍ വാഗ്ദാനം
4. രണ്ടാഴ്ച മുന്‍പ് കണ്ടപ്പോള്‍ കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു എന്നും ട്രംപ് ഇമ്രാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ ട്രംപിന്റെ വാഗ്ദാനം ഉടന്‍തന്നെ ഇന്ത്യ തള്ളിക്കളയുക ആയിരുന്നു. ഇതോടെ, ഇന്ത്യ-പാക് പ്രശ്നം ഇരുരാജ്യങ്ങളും തമ്മില്‍ മാത്രമുള്ള പ്രശ്നമാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയ്ക്ക് ഇരിക്കുന്നതിനെ സ്വാഗതം ചെയ്യുക മാത്രമാണ് പ്രസിഡന്റ് ചെയ്തതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു.
5. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുന്നതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് അനില്‍ അക്കരെ എം.എല്‍.എ. തൃശ്ശൂര്‍ ഡി.സി.സിക്ക് പ്രസിഡന്റില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചുമതലക്കാരനെ പോലും നല്‍കിയില്ല. ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റ് എന്നും അനില്‍ അക്കരെ. ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തിരുന്നു
6. ആലത്തൂര്‍ എം.പിക്ക് വാഹനം വാങ്ങി നല്‍കാനുള്ള കമ്മിറ്റിയുടെ തീരുമാനത്തെ ന്യായീകരിച്ചവരില്‍ മുന്‍നിരയില്‍ ആയിരുന്ന അനില്‍ അക്കര. ഇപ്പോഴത്തെ ഒളിയമ്പ് ഇതിനു പിന്നാലെ. ഡി.സി.സി പ്രസിഡന്റ് ആയിരുന്ന ടി.എന്‍ പ്രതാപന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനം രാജിക്കുക ആയിരുന്നു. എം.പി എന്ന നിലയില്‍ പാര്‍ലമെന്ററി പാര്‍ട്ടിക്കു വേണ്ടി കൂടുതല്‍ സമയം മാറ്റിവെക്കേണ്ടി വരുമെന്നതിനാല്‍ ഡി.സി.സി ചുമതല കൂടി കൊണ്ടുപോകാന്‍ കഴിയില്ലെന്ന എ.ഐ.സി.സിക്കും കെ.പി.സി.സിക്കും നല്‍കിയ രാജിക്കത്തില്‍ പറഞ്ഞിരുന്നു
7. എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിപ വൈറസ് ബാധയേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥി ഇന്ന് ആശുപത്രി വിടും. 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ആശുപത്രി വിടുന്നത്.പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന് പഠനം പുനരാരംഭിക്കാന്‍ കഴിയും.
8. വൈദ്യുത വാഹന നിര്‍മാണത്തിന് തുടക്കം കുറിച്ച കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന് സംസ്ഥാന സര്‍ക്കാര്‍ ആറുകോടി രൂപ അനുവദിച്ചു. 2018-19 സാമ്പത്തിക വര്‍ഷം ഈയിനത്തില്‍ കെ.എ.എല്ലിന് സര്‍ക്കാര്‍ പത്തുകോടി രൂപ അനുവദിച്ചിരുന്നു. സാമ്പത്തിക വര്‍ഷ അവസാനം ആയതിനാല്‍ അന്ന് തുക നല്‍കാനായില്ല. ഇതില്‍ ആറുകോടി രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്.
9. ടിക് ടോക്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ആപ്പില്‍ നിന്ന് 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ഇന്ത്യയില്‍ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.ആര്‍എസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര ഇലക്‌ട്രോണിക്‌ഐടി വകുപ്പ് നോട്ടീസ് നല്‍കിയത്. ആപ്പിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചതായിരുന്നു പരാതി.
10.പതഞ്ജലിയുടെ സര്‍ബത്തിന് അമേരിക്കയില്‍ നിരോധനം.അമേരിക്കയിലേക്ക് കയറ്റിയയയ്ക്കുന്ന സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ പല വിധ ഗുണഗണങ്ങള്‍ ചേര്‍ത്തതായി യുണേറ്റഡ് സ്റ്റേറ്റ്സ് ആന്റ് ഫുഡ് ആന്റ് ഡ്രഗ് അഡിമിനിസ്‌ട്രേഷന്‍ വിലയിരുത്തി. ബെല്‍ സര്‍ബത്ത്, ഗുലാബ് സര്‍ബത്ത് എന്നിങ്ങനെ രണ്ടിനം സര്‍ബത്തുകളുടെ വില്പന നിറുത്തിവെയ്ക്കാന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്
11. അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവന്റസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുണ്ടാകില്ല.ക്രിസ്റ്റ്യാനോക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചില്ല ഇതേ തുടര്‍ന്നാണ് താരത്തിന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്ട് കോര്‍ട്ടില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചത്. പത്ത് വര്‍ഷം മുന്‍പ് ഒരു ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കാതറീന്റെ പരാതിയില്‍ പറയുന്നത്.
12. ഇന്ത്യയ്‌ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 14 അംഗ വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ സുനില്‍ നരൈന്‍, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ടീമലേക്ക് തിരിച്ചെത്തി. ആന്ദ്രെ റസലനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരമ്പരയ്ക്ക് മുന്നോടിയായി നടത്തുന്ന ഫിറ്റ്നസ് പരശോധനയ്ക്ക് ശേഷമേ അദ്ദേഹം കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകൂ. അതേ സമയം കാനഡ ഗ്ലോബല്‍ ടി-20 ലീഗില്‍ കളിക്കുന്നതിനാല്‍ സീനിയര്‍ താരം ക്രിസ് ഗെയില്‍ ഈ പരമ്പരയ്ക്കില്ല.
13. മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം കേന്ദ്രബിന്ദുവാക്കി മലയാള സിനിമ ഒരുങ്ങുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് ശ്രീധരന്റെ വേഷമിടുന്നത്.ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകള്‍ ആലോചിക്കുന്നത്.സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന ജയസൂര്യ കഴിഞ്ഞയാഴ്ച പൊന്നാനിയിലെ വീട്ടിലെത്തി ഇ.ശ്രീധരനെ കണ്ടിരുന്നു.സുരേഷ്ബാബുവാണ് കഥാകൃത്ത്. നിര്‍മാതാവ് അരുണ്‍ നാരായണന്‍