news

1. രാജി വയ്ക്കാന്‍ തയ്യാറെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയില്‍. നിലവിലെ സംഭവങ്ങളില്‍ മനം മടുത്തു. സര്‍ക്കാരിന്റെ പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ല. താന്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത് വിശ്വസ്തയോടെ എന്നും പ്രതികരണം. സംസ്ഥാനത്തെ പ്രതിസന്ധിയില്‍ ആക്കിയ വിമതര്‍ക്ക് വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നു. എല്ലാ വിഭാഗങ്ങളെയും ഒരു പോലെ കാണാന്‍ ശ്രമിച്ചു. കര്‍ഷകര്‍ക്ക് ബലം ആയിരുന്നു സഖ്യ സര്‍ക്കാര്‍. അല്‍പസമയത്തിന് അകം വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ ഇരിക്കെ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം.




2. കര്‍ണാടക നിയമസഭയ്ക്ക് പുറത്ത് ജെ.ഡി.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.ബംഗളൂരുവില്‍ രണ്ട് ദിവത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്വതന്ത്ര്യ എം.എല്‍.എമാരുടെ വീടിന് പുറത്തും സംഘര്‍ഷം തുടരുന്നു. ഇന്ന് കോണ്‍ഗ്രസിനെ കാലുവാരിയവര്‍ നാളെ ബി.ജെ.പിയേയും ചതിക്കും എന്ന് ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു. അതേസമയം, സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ചെയ്യാവുന്നതെല്ലാം പാര്‍ട്ടി ചെയ്‌തെന്ന് കോണ്‍ഗ്രസ്. ഇനി അംഗങ്ങള്‍ തീരുമാനിക്കട്ടെ എന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു. വിമത എം.എല്‍.എമാരുടെ അയോഗ്യത കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് കോണ്‍ഗ്രസ്. തീരുമാനം വലിച്ച് നീട്ടാന്‍ പാടില്ല എന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
3. ഇന്ന് രാവിലെ കൊച്ചിയില്‍ ഉണ്ടായ പൊലീസ് ലാത്തി ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കയ്യൊടിഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി എല്‍ദോയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ കൊച്ചി ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് എം.എല്‍.എയ്ക്ക് പരിക്കേറ്റത്. പൊലീസ് പക്ഷ പാതപരമായി പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് ആയിരുന്നു സമരം.
4. അതേസമയം, എറണാകുളം ലാത്തി ചാര്‍ജില്‍ സി.പി.ഐക്ക് കടുത്ത അതൃപ്തി. മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു. മൂന്നരയോടെ ക്ലിഫ് ഹൗസില്‍ വച്ചാണ് മന്ത്രി മുഖ്യമന്ത്രിയെ കണ്ടത്. എം.എല്‍.എ അടക്കമുള്ളവര്‍ക്ക് എതിരെയുള്ള പൊലീസ് നടപടി അംഗീകരിക്കാനാവില്ല. വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് ഇ.ചന്ദ്രശേഖരന്‍. വിഷയം പരിശോധിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
5. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ആരോപണത്തില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ ആക്കി കോണ്‍ഗ്രസ്. അമേരിക്കന്‍ പ്രസിഡന്റിന്റെ വാദം ശരി എങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചു എന്ന് രാഹുല്‍ ഗാന്ധി. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മോദി പുറത്തു വിടണം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തൃപ്തികരം അല്ല എന്നും രാഹുല്‍ ഗാന്ധി
6. മധ്യസ്ഥനാകാന്‍ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നും കാശ്മീരില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ആയിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചത്. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ ആണ് പരിഹരിക്കേണ്ടത് എന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തവെ ആയിരുന്നു ട്രംപിന്റെ ഇടപെടല്‍ വാഗ്ദാനം
7. രണ്ടാഴ്ച മുന്‍പ് കണ്ടപ്പോള്‍ കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു എന്നും ട്രംപ് ഇമ്രാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ ട്രംപിന്റെ വാഗ്ദാനം ഉടന്‍തന്നെ ഇന്ത്യ തള്ളിക്കളയുക ആയിരുന്നു. ഇതോടെ, ഇന്ത്യ-പാക് പ്രശ്നം ഇരുരാജ്യങ്ങളും തമ്മില്‍ മാത്രമുള്ള പ്രശ്നമാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയ്ക്ക് ഇരിക്കുന്നതിനെ സ്വാഗതം ചെയ്യുക മാത്രമാണ് പ്രസിഡന്റ് ചെയ്തതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു.
8. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണെ തിരഞ്ഞെടുത്തു. ബോറിസ് ജോണ്‍സണിന്റെ ജയം, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ 45,497 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച്. വോട്ടെടുപ്പില്‍ 1,60,000 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയായി ബോറിസ് നാളെ ചുമതലയേല്‍ക്കും. ബ്രക്സിറ്റ് ചര്‍ച്ചകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രക്സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്. കടുത്ത ബ്രെക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കും എന്ന് ജോണ്‍സണ്‍ നേരത്തെ പറഞ്ഞിരുന്നു.
9. കടുത്ത വലതുപക്ഷക്കാരനായ ജോണ്‍സണ്‍ന്റെ ബ്രെക്സിറ്റ് നയങ്ങളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒകേ്ടാബര്‍ 31ന് മുന്‍പ് ബ്രെക്സിറ്റ് നടപ്പാക്കും എന്ന് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. കരാറുകള്‍ ഇല്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. ജോണ്‍സണ്‍ന്റെ കടുത്ത വിമര്‍ശകനും വിദേശകാര്യ സഹമന്ത്രിയുമായ അലന്‍ ഡിങ്കനും രാജി വച്ചു. ബ്രെക്സിറ്റ് അഭിപ്രായഭിന്നതയില്‍ സാംസ്‌കാരിക മന്ത്രി മാര്‍ഗോട് ജയിംസ് കഴിഞ്ഞ ആഴ്ച രാജി വച്ചിരുന്നു. ജോണ്‍സണ്‍ ചുമതല ഏല്‍ക്കും മുന്‍പ് രാജി വച്ചൊഴിയും എന്ന് നിലപാടിലാണ് ധനമന്ത്രി ഫിലിപ്പ് ഹാമന്‍ഡ്.
10. എന്നാല്‍, ജോണ്‍സണ്‍ന്റെ മുന്നില്‍ ബ്രക്സിറ്റ് മാത്രമല്ല വെല്ലുവിളി. ബ്രിട്ടനിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എണ്ണക്കപ്പല്‍ പ്രതിസന്ധിയും പ്രധാന വെല്ലുവിളിയാകും. ഇറാനെതിരായി നീങ്ങാന്‍ അന്താരാഷ്ട്ര സഹകരണം തേടുന്ന ബ്രിട്ടന് അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളത്. ബ്രക്സിറ്റ് ചര്‍ച്ചകളില്‍ പോറലേറ്റ യൂറോപ്യന്‍ ബന്ധവും ആണവകരാറും ബ്രിട്ടിഷ് അംബാസഡറുടെ ഇ-മെയില്‍ വിവാദവും വരുത്തിവച്ച അമേരിക്കയുടെ അനിഷ്ടം തിരിച്ചടി ആകാനാണ് സാധ്യത. ആഭ്യന്തര തലത്തിലും കാര്യങ്ങള്‍ എളുപ്പമല്ല. ഇറാന്റെ കപ്പല്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ നടപടിയില്‍ എം.പിമാര്‍ക്കുതന്നെ അഭിപ്രായ വ്യത്യാസമുണ്ട്