collector-

തിരുവനന്തപുരം: വിദ്യാർത്ഥിയെയും സഹോദരനെയും ബസ് സ്റ്റോപ്പിൽ ഇറക്കാതെ പോയെന്നും മോശമായി പെരുമറിയെന്നുമുള്ള പരാതിയിൽ ബസ് കണ്ടക്ടർക്ക് ജില്ലാകളക്ടർ നൽകിയത് മാതൃകാപരമായ ശിക്ഷ. മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെയാണ് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക് ശിക്ഷിച്ചത്. വിദ്യാർത്ഥിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സ്വകാര്യ ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്ന് കളക്ടർ ഉത്തരവിട്ടു.

ചൊവാഴ്ച വൈകിട്ട് മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ നടന്ന സംഭവത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്കിന് ലഭിച്ച പരാതിയിൽ അദ്ദേഹം ആർ. ടി.ഒ വഴി അന്വേഷണം നടത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു . അന്വേഷണത്തിൽ ബസിലെ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് ബസിലെ കണ്ടക്ടർക്ക് മാതൃകാപരമായ ശിക്ഷ നൽകി പ്രൈവറ്റ് ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ തീരുമാനിച്ചത്.

ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. ഇതിനായി 25/07/2019-ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ ബസ് കണ്ടക്ടർ റിപ്പോർട്ട് ചെയ്യണം. ഈ കാലയളവിൽ ഇദ്ദേഹം ശിശുഭവൻ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണെന്ന് ജില്ലാ കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങൾക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ കളക്ടർ കുറിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ല‍ഭിച്ച പരാതിയില്‍ മലപ്പുറം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും ഇതിനായി 25/07/2019-ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് . പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ് .

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം