sfi-leaders-

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും പി.ജി. ഒന്നാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷയിൽ തോറ്റ മാർക്ക് ലിസ്റ്റ് പുറത്ത്. കേസിൽ പ്രതികളാകുമ്പോൾ രണ്ട് പേരും പി.ജി. വിദ്യാർത്ഥികളായിരുന്നു. ഫിലോസഫി വിഭാഗത്തിലാണ് ഇരുവരും പഠിച്ചിരുന്നത്.


2018ലാണ് ശിവരഞ്ചിത്ത് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയത്. ഒന്നാം സെമസ്റ്ററിലെ നാലു പേപ്പറുകൾക്കും പരാജയപ്പെട്ട ശിവരഞ്ചിത്ത് 2019ൽ വീണ്ടും ഈ പരീക്ഷകളെഴുതി എന്നാൽ ഇക്കുറി നില മെച്ചമാക്കിയെങ്കിലും പാസാവാനായില്ല.ആദ്യത്തെ തവണ ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി പേപ്പറിന് കേവലം നാല് മാർക്ക് മാത്രമാണ് ഇയാൾക്ക് നേടാനായത്. എന്നാൽ രണ്ടാം തവണ ഈ പേപ്പറിന് പന്ത്രണ്ട് മാർക്ക് വാങ്ങിയാണ് പരാജയപ്പെട്ടത്. ഇതിനെ തുടർന്നാണ് വളഞ്ഞ വഴിയിലൂടെ പരീക്ഷ കടമ്പ ചാടിക്കടക്കാൻ യൂണിവേഴ്സിറ്റി ഉത്തര കടലാസുകൾ ശേഖരിച്ചതെന്ന് കരുതുന്നു. നസീമിന്റെ പരീക്ഷ ഫലവും ഏതാണ്ട് ശിവരഞ്ചിത്തിന് സമാനമാണ്. എന്നാൽ ചില വിഷയങ്ങളിൽ അമ്പത് ശതമാനത്തിന് മുകളിൽ നസീം നേടിയിട്ടുണ്ട്. പക്ഷേ എല്ലാ വിഷയങ്ങളിലും വിജയിക്കാനാവാത്തതിനാൽ സെമസ്റ്റർ വിജയം നേടാനായില്ല.

university-papers-

യൂണിവേഴ്സിറ്റി പരീക്ഷയിൽ രണ്ട് തവണ തോറ്റ വിദ്യാർത്ഥികൾ പി.എസ്.സി പരീക്ഷയിൽ ഒന്നാം സ്ഥാനമുൾപ്പടെ കരസ്ഥമാക്കിയത് സംശയത്തിന് ഇടനൽകുന്നതാണെന്ന് ആക്ഷേപം ഉയരുകയാണ്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടും കണ്ടെത്തിയതോടെയാണ് പൊലീസ് റാങ്ക് ലിസ്റ്റിൽ ഇവർ ഇടം പിടിച്ചതിനെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്. അക്കാഡമിക് വിഷയങ്ങളിൽ ശിവരഞ്ജിത്ത് എത്രമാത്രം പിന്നാക്കമാണെന്നതിന് തെളിവാണ് സിനിമാപ്പാട്ടുകളും പ്രണയലേഖനവും എഴുതിയ ഉത്തരക്കടലാസുകൾ


ക്ലാസിൽ കയറാതെ കറങ്ങി നടന്നിരുന്ന ശിവരഞ്ജിത്ത് ഇൻവിജലേറ്റർമാരെ പറ്റിക്കാൻ പരീക്ഷാഹാളിൽ നടത്തിയ കാട്ടിക്കൂട്ടലുകളാണ് ഉത്തരക്കടലാസിൽ പ്രേമലേഖനവും സിനിമാപാട്ടുമായി തെളിഞ്ഞത്. ഇൻവിജലേറ്റർ അറിഞ്ഞോ അറിയാതെയോ വേറെ ബുക്ക് ലറ്റിൽ ഉത്തരമെഴുതി നൽകിയശേഷം തിരികെ വാങ്ങി വീട്ടിൽ സൂക്ഷിച്ച സിനിമാപാട്ടും പ്രേമലേഖനവുമെഴുതിയ ഷീറ്റുകൾ കുത്തുകേസിന്റെ അന്വേഷണത്തിനിടെ പൊലീസിന്റെ കണ്ണിൽപ്പെട്ടതാണ് ഗുരുതരമായ പരീക്ഷാ ക്രമക്കേടുകളലേക്ക് വിരൽ ചൂണ്ടുന്ന തെളിവായത്. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ പേരിലുള്ള വ്യാജസീൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതും പി.എസ്.സി പട്ടികയിൽ ഒന്നാം റാങ്കുകാരനായി എത്തിയത് വീണ്ടും ചർച്ചയാകുന്നത് ഇതുകൊണ്ടാണ്.

എന്നാൽ ഈ സംശയത്തിന് തടയിടാനായി ശിവരഞ്ചിത്ത് നിരത്തുന്ന ന്യായം ഇപ്രകാരമാണ്. ആയുർവേദ കോളേജിന് സമീപത്തെ പരിശീലന കേന്ദ്രത്തിൽ കോച്ചിംഗിനായി താൻ പോയിരുന്നുവെന്നും തനിക്കൊപ്പം റാങ്ക് ലിസ്റ്റിലുൾപ്പെട്ട നസിമും പ്രണവും കോളേജിലെ കമ്പയിൻ സ്റ്റഡിനടത്തിയിരുന്നതായും പൊലീസിനോട് ശിവരഞ്ചിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പി.എസ്.സി പരിശീലനങ്ങൾക്ക് പോകുന്ന ഉദ്യോഗാർത്ഥികളുടെ വീടുകളിൽ കാണപ്പെടാറുള്ള പരിശീലന പുസ്തകങ്ങളോ , മോഡൽ ചോദ്യങ്ങളോ ഒന്നും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസിന് കണ്ടെത്താനായില്ലെന്നതും സംശയത്തിന് ആക്കം കൂട്ടുന്നു.

sfi

കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ വെയിറ്റേജ് മാർക്കിനായി ശിവരഞ്ജിത്ത് സമർപ്പിച്ച സ്‌പോർട്സ് സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതാണ്. സർട്ടിഫിക്കറ്റുകൾ കൃത്രിമമായതിനാലാകാം ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ നിർമ്മക്കേണ്ടിവന്നത്. ശിവരഞ്ജിത്തിന് ഇത്തരം കുറുക്കുവഴികൾ ഉപദേശിച്ച് നൽകിയവരെയും സീൽ നിർമ്മിച്ചവരെയും മറ്റ് സഹായങ്ങൾ ചെയ്തവരെയും കണ്ടെത്തിയാലേ ഇതിലെ നിഗൂഢതകൾ പുറത്തുവരൂ. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമെന്ന് ഡി.ജി.പിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. പരീക്ഷാ ക്രമക്കേടുകളുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താൻ പി.എസ്.സി വിജിലൻസും ശ്രമിച്ചിട്ടില്ല. ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയ കന്റോൺമെന്റ് പൊലീസ് കേസെടുത്തതല്ലാതെ ഇതേപ്പറ്റി കൂടുതൽ അന്വേഷിക്കാൻ ഇപ്പോഴും കൂട്ടാക്കിയിട്ടില്ല. യൂണവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങൾ പാർട്ടിയേയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പി.എസ്.സി യുടെ പരീക്ഷാനടത്തിപ്പിലും റാങ്ക് പട്ടിക തയ്യാറാക്കുന്നതിലുമുള്ള അപാകതകൾ കൂടി പുറത്തുവരുന്നത് സർക്കാരിന് താങ്ങാനാകാത്ത പ്രഹരമാകും. ക്രിമിനൽ കേസിലുൾപ്പെട്ടതിനാൽ ശിവരഞ്ജിത്തിനെയും നസിമിനെയും അയോഗ്യരാക്കുമെന്ന് പി.എസ്.സി ചെയർമാൻ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങളലേക്ക് പോകാതെ വിവാദങ്ങൾക്ക് വിരാമമിടാനാണ് സർക്കാർ നീക്കമെന്നും സംശയമുണ്ട്. പി.എസ്.സി പരീക്ഷകാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും ക്രമക്കേടുകൾ പുറത്തുവരികയും ചെയ്താൽ അത് സർക്കാരിന്റെ പ്രതിച്ഛായ കൂടുതൽ മോശമാക്കുമെന്ന ഭയമാകാം ഇതിന് പിന്നിൽ.