news

1. ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ ഗ്രേസ് 1-ലെ ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സന്ദര്‍ശിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇ വരെ മോചിപ്പിക്കാനുള്ള നടപടി വേഗം പൂര്‍ത്തിയാക്കും എന്ന് ഹൈക്കമ്മിഷണര്‍ ഉറപ്പു നല്‍കി എന്നും വി. മുരളീധരന്‍. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്ന് ആരോപിച്ച് ജൂലായ് നാലിന് ആണ് ഗ്രേസ് -1 എന്ന ഇറാനിയന്‍ എണ്ണ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചേടുത്തത്. കപ്പല്‍ 30 ദിവസം തടങ്കലില്‍ വയ്ക്കാനും ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ബ്രിട്ടന്റെ എണ്ണ കപ്പലായ സ്‌റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തിരുന്നു. ഈ കപ്പലിലും ഇന്ത്യക്കാരുണ്ട്
2 .അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പീഡനത്തിന് ഇരയായോ എന്നറിയാന്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയില്‍ കിട്ടാല്‍ പൊലീസ് സൈന്യത്തെ സമീപിച്ചിരുന്നു
3 .തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിര്‍മാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും അഖിലിന്റെ സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് ആദര്‍ശ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള അന്വേഷണം
4.സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ ഭീഷണിയുമായി ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍ രംഗത്ത്. ജയ്ശ്രീരാം വിളികള്‍ സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അടൂരിന് ചന്ദ്രനില്‍ പോകാമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. വേണ്ടി വന്നാല്‍ അടൂരിന്റെ വീടിന് മുന്നിലും ജയ്ശ്രീരാം വിളിക്കുമെന്നും കേന്ദ്രത്തില്‍ നിന്നും ഒന്നും കിട്ടാത്തത് കൊണ്ടാണോ വിമര്‍ശനമെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപാലകൃഷ്ണന്റെ ഭീഷണി. ജയ് ശ്രീരാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത് എന്നും ബി. ഗോപാലകൃഷ്ണന്‍


5. മുത്തലാഖ് ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍.കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ബില്‍ വിവേചനപരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം സംഘടനകളോട് സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. മുസ്ലിംകളെ വേട്ടയാടാന്‍ ഉദ്ദേശിച്ചാണ് ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
6. ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ക്കുളള ഫീസുകള്‍ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡോ, സെബിറ്റ് കാര്‍ഡോ മതി. ഫെഡറല്‍ ബാങ്കും ട്രഷറി വകുപ്പു ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ പോസ് യന്ത്രങ്ങള്‍ സൗജന്യമായി സ്ഥാപിക്കും. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുളള അന്തിമ കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഈ സേവനം എല്ലാ വകുപ്പുകള്‍ക്കും പ്രയോജനപ്പെടുത്താം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി
7. ഇന്ത്യന്‍ സൈന്യത്തോടൊപ്പം പരിശീലനം ആരംഭിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയണിന്റെ പാരച്യൂട്ട് റെജിമെന്റിന് ഒപ്പമാണ് ധോണി തന്റെ രണ്ട് മാസം നീളുന്ന പരിശീലനം ആരംഭിച്ചത്. ബുധനാഴ്ച ബാംഗ്ലൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനത്ത് വച്ച് ധോണി ബറ്റാലിയനില്‍ ചേര്‍ന്നിരുന്നു. സൈന്യത്തിന്റെ ഭാഗമാകുന്നതിന് വേണ്ടി ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടൂറില്‍ നിന്നും ധോണി ഒഴിവായിരുന്നു.
8. ഓപ്പോ ഒഴിവായി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയില്‍ ഇനി മലയാളിയുടെ ബൈജൂസ് ആപ്പ്. സെപ്തംബര്‍ മുതല്‍ പുതിയ സ്‌പോണ്‍സര്‍മാരാണ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ഇടംപിടിക്കുക. 2017 മാര്‍ച്ചില്‍ 1079 കോടി രൂപക്കാണ് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരായി ഒപ്പോ എത്തിയത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക അസന്തുലിതവും വളരെ ഉയര്‍ന്നതും ആയിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്
9. ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സര്‍ക്കാരില്‍ ഇന്ത്യക്കാരും. ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെ ഇന്ത്യക്കാരനായ ഋഷി സുനാകിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്. തദ്ദേശ ഭരണ വകുപ്പില്‍ ജൂനിയര്‍ മിനിസ്റ്ററായ അദ്ദേഹത്തെ ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി പുതിയ പ്രധാനമന്ത്രി നിയമിക്കുക ആയിരുന്നു. മന്ത്രിസഭാ യോഗങ്ങളള്‍ അടക്കം പങ്കെടുക്കാന്‍ സാധിക്കുന്ന, സുപ്രധാന സ്ഥാനമുള്ള പദവിയാണിത്.
10.കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 30 ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ സംപ്രേഷണ അവകാശം സണ്‍ ടിവി സ്വന്തമാക്കി. മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തില്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സയേഷയാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
11.ദര്‍ബാര്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. രജനി കാന്തിനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. രജനിമുരുഗദോസ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണിത്. ചന്ദ്രമുഖി, കസേലന്‍, ശിവാജി ചിത്രങ്ങള്‍ക്ക് ശേഷം രജനി നയന്‍താര ഒന്നിക്കുന്ന ചിത്രമാണിത് . സംഗീതം അനിരുദ്ധ് രവിചന്ദര്‍. ചിത്രം 2020 പൊങ്കല്‍ ദിനത്തില്‍ റിലീസ് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.