തിരുവനന്തപുരം: കേരളത്തിലെ പ്രളയ സമയത്തുളള രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വ്യോമസേന. എന്നാൽ പ്രളയം കാരണം നാമാവശേഷമായ കേരളത്തിന് ഇത്രയും തുക കണ്ടെത്താൻ ബുദ്ധിമുട്ടായതുകൊണ്ട് ഈ ചെലവിൽ നിന്നും ഒഴിവാക്കിത്തരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അപേക്ഷിച്ചു. ഈ വസ്തുത ചൂണ്ടിക്കാണിച്ച് പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേരളത്തെ താറുമാറാക്കിയ പ്രളയം സംഭവിയ്ക്കുന്നത്. ഈ സമയത്ത് കേരളത്തിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിനാണ് 113,69,34, 899 രൂപ കേന്ദ്ര വ്യോമസേന സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. 2017ൽ വന്ന ഓഖി ചുഴലിക്കാറ്റും 2018ലെ പ്രളയവും അതിജീവിച്ച കേരളത്തിന് ഇത്രയും തുക നൽകാൻ പ്രയാസമാണെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണത്തിന് 31,000 കോടി രൂപയാണ് കേരളത്തിന് വേണ്ടത്.
ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഇതുവരെ കേരളത്തിന് ലഭിച്ചത് 2904.85 കോടി രൂപയാണ്. ഈ തുച്ഛമായ തുക പുനരധിവാസ പ്രവർത്തനങ്ങൾക്കും മറ്റും തികയില്ലെന്നാണ് കേരള സർക്കാർ പറയുന്നത്. കേരളത്തെ പുനർനിർമ്മിക്കാൻ റീബിൾഡ് കേരള എന്ന പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചിരുന്നു. ഇതിലേക്കുള്ള ധനസമാഹരണം നടക്കുന്ന വേളയിൽ വ്യോമസേനയ്ക്ക് ഇത്രയും തുക നൽകുക എന്നത് പ്രയാസമാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.