v-saritha

2012ലാണ് വി.സരിത എന്ന തെലങ്കാനക്കാരി ഡൽഹിയിലേക്ക് എത്തുന്നത്. ആസാദ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന സ്ത്രീ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നു എന്ന വാർത്ത പത്രത്തിലൂടെ വായിച്ചറിഞ്ഞായിരുന്നു സരിതയുടെ ഡൽഹിയിലേക്കുള്ള ഈ വരവ്. ഡൽഹിയിലേക്ക് വരുമ്പോൾ അവിടുത്തെ ഭാഷയോ ആ പ്രദേശത്തെ കുറിച്ചോ യാതൊന്നും സരിതയ്‌ക്ക് അറിയിലായിരുന്നു. എന്നാൽ ഒന്നു മാത്രം കൃത്യമായി അറിയാം. ഒരു ബസ് കൈയിലേക്ക് കിട്ടിയാൽ അത് നല്ല വൃത്തിയായി ഓടിച്ച് കാണിക്കാൻ സരിതയ്ക്ക് നല്ല വശമാണ്. അങ്ങനെ ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഡൽഹിയിലെ ഓരോ റോഡും സരിതയ്ക്ക് സുപരിചിതമായി. എങ്കിലും നല്ലൊരു ജോലി ലഭിയ്ക്കാൻ സരിതയ്ക്ക് പിന്നെയും മൂന്ന് വർഷം കൂടി കാത്തിരിക്കേണ്ടതായി വന്നു.

പക്ഷെ മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഫലമുണ്ടായി. നല്ല കിടുക്കൻ ജോലിയാണ് ഈ ആർജവവുള്ള, ധീരയായ സ്ത്രീയെ തേടിയെത്തിയത്. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ(ഡി.ടി.സി) ആദ്യ വനിതാ ഡ്രൈവർ. 2015ൽ ഈ തസ്തികയിലേക്ക് അപേക്ഷിച്ച 10 സ്ത്രീ ഡ്രൈവർമാരെ പിന്തള്ളിയാണ് സരിത ഈ അപൂർവ നേട്ടം കൈപ്പിടിയിലൊതുക്കിയത്. തെലങ്കാനയിലെ തന്റെ ഗ്രാമത്തിൽ ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന സരിത പിന്നീട് ഒരു കോളേജ് ബസിലെ ഡ്രൈവറായി ജോലി ചെയ്തു. ഇതിൽ നിന്നും സ്ഥിരവരുമാനം ലഭിക്കാതിരുന്നപ്പോഴാണ് സരിത സർക്കാർ ജോലി നേടാൻ തീരുമാനിച്ചത്. ഇപ്പോഴും ഡി.ടി.സിയിലെ ഒരേയൊരു വനിതാ ഡ്രൈവറായി സരിത മാത്രമേയുള്ളൂ.

എന്നാൽ ഡി.ടി.സിയിലെ ഡ്രൈവറായി ജോലി ലഭിച്ചിട്ടും സരിതയ്ക്ക് രക്ഷയുണ്ടായില്ല. അഞ്ച് വർഷമായി ബസ് ഡ്രൈവറായി ജോലി നോക്കിയിട്ടും സരിതയെ ഇതുവരെ ഡി.ടി.സി സ്ഥിരപ്പെടുത്തിയിട്ടില്ല. കിലോമീറ്റർ കണക്കിലാണ് സരിതയ്ക്ക് ഇപ്പോഴും വരുമാനം ലഭിക്കുന്നത്. കിലോമീറ്ററിന് 6.5 രൂപയാണ് സരിതയ്ക്ക് ഡി.ടി.സി നൽകുന്നത്. ദിവസവും 130 കിലോമീറ്ററോളം സരിത ബസോടിക്കും. അങ്ങനെ വരുമ്പോൾ ദിവസം 848 രൂപ ലഭിക്കും. സ്വന്തം കുടുംബത്തെ പോറ്റാനാണ് സരിത ഇങ്ങനെ കഷ്ടപ്പെടുന്നത്. എങ്കിലും താൻ ആഗ്രഹിച്ച് നേടിയ ജോലിയിൽ സരിത സന്തോഷവതി തന്നെയാണ്.