rakhi-murder

തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെകൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയകേസിൽ കാമുകനും മുഖ്യപ്രതിയുമായ അമ്പൂരി തട്ടാരുമുക്ക് സ്വദേശി അഖിലേഷ് നായരുടെ അനിയനും രണ്ടാം പ്രതിയുമായ രാഹുൽ കീഴടങ്ങിയെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഓഫീസിലാണ് ഇയാൾ കീഴടങ്ങിയതെന്നും പിതാവ് മണിയൻ പറഞ്ഞു. എന്നാൽ രാഹുൽ കീഴടങ്ങിയിട്ടില്ലെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് ബന്ധുക്കളുടേതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ഇവരെ പിടികൂടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം വഴിതെറ്റിക്കാൻ നേരത്തെയും പ്രതികൾ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

അതിനിടെ കൊല്ലപ്പട്ട രാഖി നെയ്യാറ്റികര ബസ് സ്‌റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 21ന് എറണാകുളത്തേക്കെന്നും പറഞ്ഞ് ഇറങ്ങിയ രാഖി കാമുകൻ അഖിലേഷിനെ കാണാൻ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛൻ സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിലേഷ് യാത്രാ മദ്ധ്യേ തന്റെ വിവാഹം മുടക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറണമെന്നും രാഖിയെ തനിക്ക് വിവാഹം കഴിക്കാൻ കഴിയില്ലെന്നും പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റേതെന്ന് പറയപ്പെടുന്ന ഐ ടെൻ കാറിൽ വീടിന് സമീപമെത്തിച്ചു. കാർ നിർത്തിയശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന അഖിലേഷ് രാഖിമോളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സഹോദരൻ രാഹുൽ കയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ കുരുക്ക് മുറുകിയപ്പോൾ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാർ സ്റ്റാർട്ട് ചെയ്ത് അഖിലേഷ് ആക്സിലേറ്റർ ഇരപ്പിച്ചതിനാൽ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല. അഖിലേഷിന്റെ പറമ്പിൽ നഗ്നയായ നിലയിൽ മൃതദേഹം മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി. ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡൽഹിയിലേക്ക് അഖിലേഷ് തിരികെ മടങ്ങി.

ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി രാഖിയുടെ അച്ഛൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്. താനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന രാഖിയെ പ്രതികൾ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ കേസിലെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. സൈനികനായ അഖിലേഷിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.