ചെന്നെെ: എച്ച്.ഐ.വി രോഗിയുടെ രക്തം ഗർഭിണിയായ യുവതിക്ക് നൽകിയതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകാൻ മദ്രസ് ഹെെക്കോടതി ഉത്തരവ്. സർക്കാർ ആശുപത്രിയിൽ നിന്നാണ് ഗർഭിണിക്ക് എച്ച്.ഐ.വി രോഗിയുടെ രക്തം നൽകിയത്. തുടർന്ന് നടത്തിയ കേസിൽ 25 ലക്ഷം രൂപയും വീടും നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹെെക്കോടതി വിധിക്കുകയായിരുന്നു.
24 വയസുകാരിക്കാണ് എച്ച്.ഐ.വി രോഗിയുടെ രക്തം നൽകിയത്. സംഭവം വിവാദമായതോടെ മധുര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരായ അപ്പാ സ്വാമിയും മുത്തു കുമാറും ചേർന്ന് കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കുകയായിരുന്നു. 10 ലക്ഷം രൂപ യുവതിയുടെ അക്കൗണ്ടിലും 15 ലക്ഷം രൂപ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെയും യുവതിയുടെ ആദ്യത്തെ കുട്ടിയുടെയും അക്കൗണ്ടുകളിലും സംസ്ഥാന സർക്കാർ നിക്ഷേപിക്കണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്.
മാത്രമല്ല 450 സ്വകയർ ഫീറ്റിൽ രണ്ടുമുറികളുള്ള ഒരു വീടും യുവതിക്ക് നിർമ്മിച്ച് കൊടുക്കണമെന്നും ഉത്തരവിൽ പറയുന്നു. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സത്തൂർ സ്വദേശിയായ യുവതി ചികിത്സക്കായി ആശുപത്രിയിലെത്തിയത്. അവിടെ വച്ചായിരുന്നു എച്ച്.ഐ.വി രോഗിയുടെ രക്തം ഗർഭിണിക്ക് നൽകിയത്. 19-കാരനായ രോഗി എച്ച്.ഐ.വി പോസിറ്റീവാണെന്ന് തെളിഞ്ഞതോടെയാണ് യുവതിക്കും എച്ച്.ഐ.വി പകർന്നതായി തെളിഞ്ഞു. എന്നാൽ എച്ച്.ഐ.വി ബാധിതനായ യുവാവ് പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതി ജനുവരി 13ന് പ്രസവിക്കുകയും കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ലെന്നും പരിശോധനയിൽ തെളിയുകയായിരുന്നു.