cpi

കണ്ണൂർ: താൻ ആരുടേയും തടവറയിലല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.പി.എമ്മിന്റെ തടവിലാണെന്ന ആരോപണം മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് നേരെയുള്ള വ്യക്തിപരമായ ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

എൽദോ എബ്രാഹം എം.എൽ.എയെ പൊലീസ് മർദിച്ചു എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. മറ്റു നടപടികളും പ്രതികരണങ്ങളും കളക്ടറുടെ റിപ്പോർട്ട് വന്നതിന് ശേഷമെ ഉണ്ടാകൂ. പൊലീസ് ഉദ്യോഗസ്ഥനല്ല അന്വേഷണം നടത്തുന്നത്. കളക്ടറാണ്. തനിക്ക് മകനുണ്ടായതും അവന് പ്രായപൂർത്തിയായതും ഇപ്പോഴല്ല. ഇതുവരെയില്ലാത്ത ആരോപണങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടാകുമെന്നും കാനം വ്യക്തമാക്കി. മകൻ അഴിമതി നടത്തിയെന്നും അതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിംഗാണ് തന്റെ മൗനങ്ങൾക്ക് പിന്നിലെന്നുമുള്ള ആരോണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ വയസാം കാലത്ത് തന്നെ ആരാണ് ബ്ലാക്‌മെയിൽ ചെയ്യാനുള്ളതെന്നും കാനം ചോദിച്ചു.