mumbai-

മുംബയ്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബയ് നഗരം വെള്ളത്തിനടിയിലായി. പ്രധാന റോഡുകളും റെയിൽപ്പാതകളും വെള്ളത്തിലായി. കെട്ടിടങ്ങള്ളിലും വീടുകളിലും നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.

വെള്ളിയാഴ്ച രാത്രി 1050 യാത്രക്കാരുമായി മുംബയിൽ നിന്ന് കോലാപൂരിലേക്ക് പോയ മഹാലക്ഷ്‌മി എക്‌സ്‌പ്രസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി. മുംബയിൽ നിന്ന് 60 കിലോമീറ്റർ അകലെ ബദ്ലാപ്പൂരിന് സമീപം ചംതോലിയിൽ എത്തിയപ്പോഴേക്കും ട്രെയിൻ വെള്ളപ്പൊക്കത്തിൽ കുടുങ്ങുകയായിരുന്നു. ഉൽഹാസ് നദി കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്താകെ വെള്ളം പൊങ്ങി.

ട്രാക്ക് പൂർണമായും മുങ്ങി വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട് കിടന്ന ട്രെയിൻ

ആശങ്കയുണർത്തിയ കാഴ്‌ചയായിരുന്നു. രക്ഷപ്പെടുത്താൻ അപേക്ഷിച്ച് ട്രെയിനിൽ നിന്ന് യാത്രക്കാർ സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോകൾ പോസ്റ്റ് ചെയ്‌തിരുന്നു. റബർ ബോട്ടുകളും ഹെലികോപ്ടറുകളുമായി രംഗത്തിറങ്ങിയ ദുരന്ത നിവാരണ സേനയും നേവിയും ഇന്നലെ വൈകിട്ട് നാലോടെയാണ് മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്തിയത്. ഒമ്പത് ഗർഭിണികളും കൈക്കുഞ്ഞുങ്ങളും

ട്രെയിനിൽ ഉണ്ടായിരുന്നു.

മുംബയ് നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡ്, വെസ്‌റ്റേൺ എക്‌സ്‌പ്രസ് ഹൈവേ എന്നീ റോഡുകളും വെള്ളത്തിനടിയിലായി. ലോക്കൽ ട്രെയിനുകൾ നിറുത്തിവച്ചു. ബദലാപുർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വെള്ളം കയറി.

നഗരത്തിലെ സിയോൺ, മാട്ടുങ്ക, അന്ധേരി, മലാഡ്, ദഹിസർ പ്രദേശങ്ങൾ

പൂർണമായും വെള്ളത്തിനടിയിലായി. മുംബയ് ഛത്രപതി ശിവജി വിമാനത്താവളത്തിലെ വിമാനസർവീസുകൾ നിറുത്തിവച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും പതിനൊന്ന് വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. ഖഖറിൽ രണ്ടുനില കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണെങ്കിലും ആളപായമില്ല. നഗരത്തിലെ കാലപ്പഴക്കമുള്ള കെട്ടിങ്ങൾ അപകടാവസ്ഥയിലാണ്.

മൺസൂണിനു പുറമേ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്കു കാരണം. കൊങ്കൺ ഉൾപ്പെടെ മഹാരാഷ്ട്രയിലെ മറ്റ് മേഖലകളിലും മഴ തുടരുകയാണ്. രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

.