തിരുവനന്തപുരം: മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ ദമ്പതികളോട് അപമര്യാദയായി പെരുമാറിയതി സബ് രജിസ്ട്രാർ ഉള്‍പ്പെടെ നാല് പേരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ രജിസ്ട്രേഷൻ വകുപ്പിൽ വീണ്ടും കടുത്ത നടപടി. കെെക്കൂലി വാങ്ങിയതായി തെളിഞ്ഞ ചാല സബ് രജിസ്ട്രാർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജി. ഗിരീഷ് കുമാറിനെ സർക്കാർ പിരിച്ചുവിട്ടു.
രജിസ്ട്രേഷൻ വകുപ്പിലെ രണ്ടാമത്തെ ആളെയാണ് സർക്കാർ സർവീസിൽ നിന്ന് പുറത്താക്കുന്നതെന്നും ഇതൊരു സന്ദേശമാണെന്നും വ്യക്തമാക്കി മന്ത്രി ജി സുധാകരനാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ ഹെഡ് ക്ലാർക്കായി ജോലി ചെയ്യവേ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷ സമർപ്പിച്ച കക്ഷിയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ഗിരീഷ് കുമാറിനെ പുറത്താക്കിയത്.
"അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങിയതിന് ഗിരീഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് കോടതി ഗിരീഷ് കുമാറിനെ ഒരുവർഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറിനെ സർവീസിൽ തുടരാൻ യോഗ്യനല്ലെന്ന് കണ്ട് പിരിച്ചുവിട്ടത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇതൊരു മുന്നറിയിപ്പാണ്", ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഴിമതിക്കെതിരെ പ്രസംഗിക്കുകമാത്രമല്ല, അഴിമതിക്കാർക്കെതിരെ നടപടി എടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സർക്കാർ. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇവിടെ കാണുന്നത്.
രജിസ്ട്രേഷൻ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വർഷമായി നിരവധി പരിഷ്കാരങ്ങളും നടപടികളും എടുത്ത് ജനസൗഹൃദമാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനിയർ മുതലുള്ള ഉദ്യോഗസ്ഥരെ പോലും സർക്കാരിന്റെ നയങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിന് നടപടിക്ക് വിധേയരാക്കിയിട്ടുണ്ട്.
കുറച്ച് ദിവസം മുമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ വന്ന ദമ്പതികളോട് അപമര്യാദയായി പെരുമാറിയ മുക്കം സബ് രജിസ്ട്രാർ ഉൾപ്പെടെ നാല് പേരെ സസ്പെൻഡ് ചെയ്ത് നിറുത്തിയിരിക്കുകയാണ്. അത് ജനങ്ങൾക്കിടയിൽ വലിയ തോതിൽ പിന്തുണയുണ്ടാക്കിയ കാര്യവുമാണ്.
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം രജിസ്ട്രേഷൻ വകുപ്പിലെ രണ്ടാമത്തെ ആളെയാണ് ഇപ്പോൾ സർക്കാർ സർവീസിൽ നിന്നും പുറത്താക്കുന്നത്. സർവീസിൽ നിന്നും പുറത്താക്കുന്നതിന് സർക്കാരിന് മടിയൊന്നുമില്ല. ഇതൊരു സന്ദേശമാണ്.
ഈ സന്ദേശം ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളാണ് മഹാഭൂരിപക്ഷം വരുന്ന ജീവനക്കാരും. എന്നാൽ ഇതൊന്നും ഉൾകൊള്ളാത്ത അപൂർവം ചില ഉദ്യോഗസ്ഥരെയും കാണാം, അവർക്കെതിരെ നടപടി എടുത്ത് വരികയാണ്. എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ വകുപ്പുകളിലെ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് മനസ്സിലാക്കി പ്രവർത്തിക്കണം.
കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ ഹെഡ് ക്ലാർക്കായി ജോലി ചെയ്യവേ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷ സമർപ്പിച്ച കക്ഷിയിൽ നിന്നും ചാല സബ് രജിസ്ട്രാർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജി. ഗിരീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ കക്ഷി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പരാതി നൽകുകയും പരാതിയിന്മേലുളള പ്രാഥമിക അന്വേഷണത്തിനു ശേഷം വിജിലൻസ് കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകൾ പിടികൂടി കോടതിയിൽ ഹാജരാക്കി ടിയാനെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങിയതിന് ഗിരീഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് കോടതി ഗിരീഷ് കുമാറിനെ ഒരുവർഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചിരിക്കുകയാണ്..
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറിനെ സർവീസിൽ തുടരാൻ യോഗ്യനല്ലെന്ന് കണ്ട് പിരിച്ചുവിട്ടത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇതൊരു മുന്നറിയിപ്പാണ്.