ഹെെദരാബാദ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്.ജയ്പാൽ റെഡ്ഡി (77) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെലങ്കാനയിലെ നൽഗോണ്ടയിൽ ജനിച്ച എസ്. ജയ്പാൽ റെഡ്ഡി ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയത്തിലെത്തിയത്. നാലു തവണ എം.എൽ.എയും, അഞ്ച് തവണ ലോക്‌സഭാ എം.പിയും രണ്ടു തവണ രാജ്യസഭാ എം.പിയുമായി.
അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് വിട്ടു ജനതാ ദളിൽ എത്തി. 1980–ൽ മേഡക്കിൽ ഇന്ദിരാഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985 മുതൽ 1988 വരെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഐ.കെ. ഗുജ്‌റാൾ മന്ത്രിസഭയിലും ഒന്നാം, രണ്ടാം യു.പി.എ. സർക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്നു. വാർത്താവിതരണം, പെട്രോളിയം, ശാസ്ത്രസാങ്കേതികം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു.